ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ പ്രായപൂർത്തിയാക്കാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ തന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായിട്ടില്ലെന്ന് കുട്ടികളുടെ അച്ഛൻ
ലക്കനൗ: ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ പ്രായപൂർത്തിയാക്കാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ തന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായിട്ടില്ലെന്ന് കുട്ടികളുടെ അച്ഛൻ. കൊറിയൻ സീരീസുകളിലും ഗെയിമുകളിലും അടിമപ്പെട്ട് കൊറിയക്കാരായി ജീവിക്കണമെന്ന് കുട്ടികൾ ആഗ്രഹിച്ചു. എന്നാൽ താൻ മക്കളെ ഇന്ത്യക്കാരായി വളർത്താനാണ് ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു. കൊറിയൻ സീരീസുകൾ ഉപേക്ഷിക്കാൻ മാതാപിതാക്കൾ നിർദ്ദേശിച്ചത് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കിയിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളതായി പൊലീസ് പറഞ്ഞു. കുട്ടികൾ കളിച്ചിരുന്ന ഏതെങ്കിലും ഗെയിമിന്റെ ടാസ്കിന്റെ ഭാഗമായിരുന്നോ ആത്മഹത്യ എന്നതിൽ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം കുട്ടികളുടെ മരണം ആത്മഹത്യ അല്ലെന്നും, ഓൺലൈൻ ഗെയിമിലെ ടാസ്ക് ആണെന്നും അച്ഛൻ പൊലീസിനോട് ആവർത്തിച്ചു. ഗെയിം മാത്രമല്ല, കുട്ടികൾ നിരന്തരം കൊറിയൻ വെബ് സീരീസുകളും കണ്ടിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സമൂഹമാധ്യമങ്ങളിൽ ഈ സീരീസുകളിലെ കഥാപാത്രങ്ങളുടെ പേരാണ് കുട്ടികൾ ഉപയോഗിച്ചിരുന്നത്. സീരീസ് കാണാനുപയോഗിച്ചിരുന്ന കുട്ടികളുടെ മൊബൈൽ കടക്കെണിയിലായ അച്ഛൻ വിറ്റിരുന്നു. ഈ പണമുപയോഗിച്ചാണ് വീട്ടിലെ കറണ്ട് ബിൽ അടച്ചത്. അതിനുമുൻപ് ബില്ലടയ്ക്കാത്തതിനെ തുടർന്ന് ഇവർ താമസിച്ചിരുന്ന വീട്ടിൽ വൈദ്യുതി റദ്ദാക്കിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സ്റ്റോക്ക് ട്രേഡറായ കുട്ടികളുടെ അച്ഛന് 2 കോടിയുടെ കടമുണ്ട്. അച്ഛനെ പൊലീസ് ചോദ്യം ചെയ്തു. കുട്ടികൾ തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോലും പോയിരുന്നില്ലെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. അതിനിടെ കുട്ടികൾ ആത്മഹത്യ ചെയ്തതല്ലെന്നും, ഓൺലൈൻ ഗെയിമിലെ ടാസ്ക് മരണത്തിന് കാരണമെന്നും കുട്ടികളുടെ അച്ഛൻ ആവർത്തിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ യുപി നോയിഡയിലെ ഫ്ലാറ്റിലെ ഒൻപതാം നിലയിൽനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.



