
ദില്ലി : രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകൾ ഉപയോഗിച്ചുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര അതിർത്തിയിലും, നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. പാകിസ്ഥാനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി പാക്കിസ്ഥാൻ തിരിച്ചറിഞ്ഞു. ഇന്ത്യയുടെ തിരിച്ചടിയെ പ്രതിരോധിക്കുന്നതിനായി യാത്രാ വിമാനങ്ങളെ പാകിസ്ഥാൻ മറയാക്കി. പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്ന സമയത്ത് ദമാമിൽ നിന്ന് ലാഹോറിലേക്ക് യാത്രാ വിമാനം പറന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.
ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു. പാക് ആക്രമണത്തിൽ പൂഞ്ചിലെ ഗുരുദ്വാര പാകിസ്താൻ ആക്രമണത്തിൽ തകർന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് നേരെയും ആക്രമണമുണ്ടായി. വിദ്യാർത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു. കേണൽ സോഫിയ ഖുറേഷി, വിങ് കമാണ്ടർ വ്യോമിക സിംഗ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam