
ദില്ലി: തെരഞ്ഞെടുപ്പ് ബോണ്ടുകളിൽ വൻ കുംഭകോണമെന്നാരോപിച്ചുള്ള കോൺഗ്രസ് പ്രതിഷേധത്തിൽ പാർലമെന്‍റ് പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് സ്പീക്കർ തടഞ്ഞതോടെ കോൺഗ്രസ് ലോക്സഭയിൽ നിന്ന് ഇറങ്ങി പോയി. വാടകഗർഭപാത്ര നിയന്ത്രണ ബിൽ പാസാക്കാതെ രാജ്യസഭ സെലക്ട് കമ്മിറ്റിക്കു വിട്ടു
തെരഞ്ഞെടുപ്പ് ബോണ്ടുകൾ ചട്ടപ്രകാരം നിശ്ചയിച്ചതിലും കൂടുതൽ പ്രാവശ്യം ഇറക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്‍റെ രേഖകൾ പുറത്തുവന്നിരുന്നു. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം എണീറ്റതോടെ രാജ്യസഭയിൽ ശൂന്യവേള സ്തംഭിച്ചു..
ലോക്സഭയിൽ നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കിയ അംഗങ്ങൾ സ്പീക്കർ മുന്നറിയിപ്പ് നല്കിയതോടെ ഇരിപ്പിടത്തിലേക്ക് മടങ്ങി. ശൂന്യവേളയിൽ കോൺഗ്രസ് അംഗം മനീഷ് തിവാരി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട കാര്യം പരാമർശിച്ചപ്പോൾ സ്പീക്കർ തടഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് തെളിവുണ്ടെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി സഭയിൽ ആരോപിച്ചു
സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇറങ്ങിപോയി. പ്രതിപക്ഷം ആരോപണം സർക്കാർ തള്ളി. ഈ സർക്കാരിനെതിരെ ഒരു അഴിമതി ആരോപണവുമില്ലെന്നും, പ്രധാനമന്ത്രിക്കെതിരെ ഒന്നും ഉന്നയിക്കാനില്ലെന്നുമായിരുന്നു കേന്ദ്ര പാർലമെൻററികാര്യമന്ത്രി പ്രഹ്ളാദ് ജോഷിയുടെ മറുപടി.
ബിപിസിഎൽ സ്വകാര്യവത്ക്കരം പിൻവലിക്കണമെന്ന് ഇടത് എംപിമാർ രാജ്യസഭയിലും ബെന്നി ബെഹനാൻ ലോക്സഭയിലും ആവശ്യപ്പെട്ടു. വാടകഗർഭപാത്ര നിയന്ത്രണബിൽ സെലക്ട് കമ്മിറ്റിക്കു വിടാനായത് പ്രതിപക്ഷത്തിന് നേട്ടമായി. മലെഗാവ് സ്ഫോടനകേസിലെ പ്രതിയായ പ്രഗ്യാ സിംഗ് താക്കൂറിനെ പ്രതിരോധമന്ത്രാലയത്തിന്‍റെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയത് ഇതിനിടെ വിവാദമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam