ചെന്നൈ വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ; ലാൻഡിങ്ങിന് തൊട്ടുപിന്നാലെ വിമാനത്തിൽനിന്ന് ചാടി

Published : May 03, 2026, 12:48 PM IST
Passenger Jumps From Flight

Synopsis

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. ചെന്നൈ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ ആണ് സംഭവം. 34കാരനായ യുവാവാണ് ടാക്സിവേയിലേക്ക് ചാടിയത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രധാന റൺവേ താൽക്കാലികമായി അടച്ചതിനാൽ ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പുതുക്കോട്ട സ്വദേശിയായ 34കാരനാണ് വിമാനത്തിൽനിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ 3:23 ഓടെയാണ് സംഭവം. ഷാർജയിൽനിന്നുള്ള എയർ അറേബ്യ ജി9-471 വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് ടാക്സിവേ അഞ്ചിലേക്ക് ചാടിയത്. 231 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് തമിഴ് മാധ്യമത്തിന്റെ റിപ്പോർട്ട്. ലാൻഡിങ് നടന്ന് ഒരു മിനിറ്റിന് ശേഷമാണ് സംഭവമെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഉടൻതന്നെ പൈലറ്റ് വിമാനം നിർത്തിയ ശേഷം വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

വിമാന ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സിഐഎസ്എഫ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തി. തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് താൽക്കാലികമായി അടച്ച റൺവേ പുലർച്ചെ 4:35ഓടെ തുറന്നു. പ്രധാന റൺവേ അടച്ചതിനെ തുടർന്ന് രണ്ടാമത്തെ റൺവേയിലേക്ക് ചില പ്രവർത്തനങ്ങൾ മാറ്റിയിരുന്നു.

പ്രധാന റൺവേ താൽക്കാലികമായി അടച്ചതിനാൽ കുറഞ്ഞത് അഞ്ച് വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടുവെന്ന് അധികൃതർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ലണ്ടനിൽനിന്ന് വന്ന ബ്രിട്ടീഷ് എയർവേഴ്സ് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിൻ്റെ പൈലറ്റ് വിമാനത്താവള അധികൃതർ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൈസൂരുവിൽ വൃത്തിഹീനമായി ഭക്ഷണം വിതരണം ചെയ്ത മെസുമായി ബന്ധമില്ല, പേര് ദുരുപയോഗം ചെയ്തു, നടപടിക്ക് ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ്
കൂറ്റൻ വാട്ടർടാങ്കിൻ്റെ മുകളിൽ കയറി, താഴെ ഇറങ്ങാൻ നോക്കിയപ്പോൾ ഗോവണി തകർന്നു; കുട്ടികൾക്ക് രക്ഷകരായി വ്യോമസേന