എല്ലാ പദവികളും ലഭിച്ച ശേഷം അധികാരമില്ലാത്തപ്പോൾ പാർട്ടി വിട്ട ഗുലാം നബിയുടെ കാപട്യം അത്ഭുതപ്പെടുത്തുന്നതാണ്.
ദില്ലി : കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് നേതാവ് പവൻ ഖേര. ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്രമോദിയുടെ റിമോട്ട് കൺട്രോളിലാണെന്ന് പവൻ ഖേര തുറന്നടിച്ചു. എല്ലാ പദവികളും ലഭിച്ച ശേഷം അധികാരമില്ലാത്തപ്പോൾ പാർട്ടി വിട്ട ഗുലാം നബിയുടെ കാപട്യം അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പാട് കാലം തീരുമാനങ്ങൾ എടുത്തിരുന്ന കോർ ഗ്രൂപ്പിൽ അദ്ദേഹം അംഗമായിരുന്നു. അന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല. ഇന്ന് ആ ഗ്രൂപ്പിൽ അംഗമല്ലാത്തപ്പോൾ അദ്ദേഹം അതിനെ വിമർശിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അപ്രതീക്ഷിതമായാണ് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്.
കൂട്ടരാജി ഭീഷണി, പദവികളുപേക്ഷിച്ച് ഗുലാംനബി, പുനസംഘടനയില്‍ പൊട്ടിത്തെറിച്ച് ജമ്മുകശ്മീര്‍ കോണ്‍ഗ്രസ്
ജമ്മുകശ്മീരിൽ കോണ്‍ഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്നുള്ള രാജി. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്‍റെ വിമര്‍ശനം. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്‍റെ രാജി. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി ആസാദ് രാജിവച്ചിരുന്നു. തിരിച്ചുവരാൻ ആകാത്തവിധം രാഹുൽഗാന്ധി പാർട്ടിയെ തകർത്തെന്നാണ് രാജിക്കത്തിലെ ആരോപണം. ഉപജാപക വൃന്ദത്തിന്‍റെ നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. രാഷ്ട്രീയ ഇടം ബിജെപിക്ക് അടിയറവെച്ചെന്നും ആസാദ് കുറ്റപ്പെടുത്തി.