പെഗാസസ്: വാർത്തകൾ വസ്തുതാവിരുദ്ധം, ജനാധിപത്യ സർക്കാരിനെ താറടിക്കാൻ ശ്രമം: കേന്ദ്ര ഐടി മന്ത്രി

By Web TeamFirst Published Jul 19, 2021, 4:05 PM IST
Highlights

പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് 

ദില്ലി: പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇത്തരത്തില്‍ ഒരു ചാരപ്രവര്‍ത്തനം വാട്ട്സ്ആപ്പ് വഴി നടക്കുന്നുവെന്ന് നേരത്തെ വന്ന ആരോപണമാണ്. അത്തരം റിപ്പോര്‍ട്ടുകള്‍ക്ക് ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി അടക്കം ഇത്തരം വാര്‍ത്തകള്‍ തള്ളികളഞ്ഞതാണ്. ഇത്തരം വിഷയങ്ങളില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ കുറച്ചുകൂടി വസ്തുതകള്‍ വച്ച് പരിശോധന നടത്തണമെന്നും കേന്ദ്ര ഐടി മന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്താവിച്ചു. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെ ലിസ്റ്റില്‍ പേരുണ്ട് എന്നതിനാല്‍ ശാസ്ത്രീയമായ പരിശോധയ്ക്ക് ശേഷമെ ആ ഫോണ്‍ ചാരപ്രവര്‍ത്തനത്തിന് വിധേയമായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കൂ എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്ന രീതിയിലുള്ള പ്രശ്നം ഇവിടെയില്ല- ഐടി മന്ത്രി പറയുന്നു.

Read More:  പെഗാസസ് വിവാദം: രാഹുൽ ഗാന്ധിയുടെയും പ്രയങ്കാ ഗാന്ധിയുടെയും ഫോൺ ചോർത്തിയെന്ന് റിപ്പോർട്ട്

ഇപ്പോള്‍ ആരോപണ വിധേയമായ എന്‍എസ്ഒ ഗ്രൂപ്പ് തന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ഡാറ്റബേസ് വിവരങ്ങള്‍ എന്‍എസ്ഒയുടെ പെഗാസസ് അടക്കമുള്ള ഏതെങ്കിലും പ്രോഡക്ട് ഉപയോഗിക്കുന്നവരുടെയും അതിന്‍റെ പ്രവര്‍ത്തനത്തെ സംബന്ധിക്കുന്നതോ അല്ലെന്നാണ് അവര്‍ പറയുന്നത്, മന്ത്രി ലോക്സഭയില്‍ വിശദീകരിച്ചു. ഇപ്പോള്‍ പുറത്തുവന്ന ഡാറ്റ് ഏതെങ്കിലും നിരീക്ഷണത്തിന് ഉപയോഗിച്ചതാണ് എന്ന് പറയാന്‍ സാധിക്കില്ലെന്നും ഐടി മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വന്ന വാര്‍ത്തകളില്‍ പറയുന്ന പലരാജ്യങ്ങളും തങ്ങളുടെ ഉപയോക്താക്കള്‍ അല്ലെന്നും എന്‍എസ്ഒ തന്നെ പറയുന്നുണ്ട്. അവരുടെ ഉപയോക്താക്കളില്‍ പലതും പാശ്ചാത്യ രാജ്യങ്ങളാണ്. 

ഇന്ത്യയില്‍ ഒരാളെ സര്‍ക്കാറിന് നിരീക്ഷിക്കണമെങ്കില്‍ അതിന് ചില നടപടിക്രമങ്ങളുണ്ട്. അത് എന്താണെന്ന് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന മുന്‍പ് ഭരണപക്ഷത്തുണ്ടായിരുന്നവര്‍ക്ക് പോലും നന്നായി അറിയാം. നമ്മുടെ നിയമ സംവിധാനങ്ങളുടെ സന്തുലിതമായ അവസ്ഥയെ മറികടന്ന് രാജ്യത്ത് ഒരു നിരീക്ഷണ സംവിധാനവും നടക്കില്ല. എന്നാല്‍ ദേശീയ സുരക്ഷ സംബന്ധിച്ച് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നിയമം രാജ്യത്തുണ്ട് ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് 1885ലെ സെക്ഷന്‍ 5(2), ഐടി ആക്ടിലെ സെക്ഷന്‍ 69 എന്നിവ അതാണ് പറയുന്നത്- ഐടി മന്ത്രി ലോക്സഭയെ അറിയിച്ചു.

വിഷയത്തിൽ രാജ്യസഭ ഇന്ന് ഉച്ചയ്ക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു ഇത്. പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക്ഷത്തിന് താത്പര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!