
ദില്ലി: നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതി. രണ്ട്മാസത്തിനകം മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ കോടതി ഉത്തരവിട്ടു. നാവികസേന മുന്‍ കമാണ്ടറായ മലയാളി ഉദ്യോഗസ്ഥ ഈ പ്രസന്നയുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സേനയില്‍ ചേരാനാഗ്രഹിക്കുന്ന പെണ്‍കുട്ടികളുടെ വിജയമാണിതെന്ന് ഇ പ്രസന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കമാണ്ടര്‍ റാങ്ക് വരെ എത്തിയിട്ടും 14 വര്‍ഷത്തിനുള്ളില്‍ സര്‍വ്വീസ് അവസാനിപ്പിക്കേണ്ടി വന്നു ഈ കാസര്‍കോട് സ്വദേശിക്ക്. ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനില്‍ പ്രവേശിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്ഥിര നിയമനം വേണമെന്ന് ആവശ്യപ്പെട്ട് 2008ലാണ് കമാണ്ടര്‍ ഇ പ്രസന്നയും നാല് വനിതാ നാവികാസേനാ ഉദ്യോഗസ്ഥരും ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സ്വന്തം അനുഭവം ചൂണ്ടികാട്ടിയായിരുന്നു നിയമപോരാട്ടം. സൈനികസേവനം സ്വപ്നം കാണുന്ന പെണ്‍കുട്ടികള്‍ക്ക് ഡിഫന്‍സ് അക്കാദമിയുടെ വാതില്‍ തുറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നീണ്ട ഒന്നര പതിറ്റാണ്ടാണ് സുപ്രീകോടതിയുടെ പടികയറിയത്. 14 വർഷത്തിന് ശേഷം വിരമിക്കേണ്ടിവന്ന ഇവർക്ക് 20 വർഷത്തെ സർവ്വീസ് കണക്കാക്കി പെൻഷൻ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 14 വർഷത്തെ സേവനമേ കണക്കിലെടുക്കൂ എന്ന നിലപാടിലായിരുന്നു നാവികസേന.
മൗലികാവകാശത്തിന്‍റെ ലംഘനമെന്ന് ചൂണ്ടികാട്ടിയുള്ള നിമയപോരാട്ടത്തിന് ഒടുവിലാണ് മുഴുവന്‍ പെന്‍ഷനും നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. 20 വര്‍ഷത്തെ സേവനം കണക്കിലെടുക്കണമെന്ന് കോടതി വ്യക്തമാക്കി. വരും തലമുറയ്ക്ക് കൂടി നീതി ഉറപ്പാക്കാനായതിന്‍റെ ആശ്വാസത്തിലാണ് ഈ മലയാളി ഉദ്യോഗസ്ഥ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam