'അവശ്യ സര്‍വീസുകള്‍ തടയുന്നു, കൊവിഡ് വര്‍ധിപ്പിക്കും'; കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

By Web TeamFirst Published Dec 4, 2020, 6:55 PM IST
Highlights

പ്രക്ഷോഭകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണെന്നും സമരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
 

ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. റോഡ് തടസ്സപ്പെടുത്തിയുള്ള സമരം മെഡിക്കല്‍ അത്യാഹിത സര്‍വീസുകള്‍ക്ക് തടസ്സമാകുമെന്നും ആളുകള്‍ വലിയ രീതിയില്‍ തടിച്ചുകൂടുന്നത് കൊവിഡ് സമൂഹ വ്യാപനത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചാണ് അഡ്വക്കറ്റ് ഓം പ്രകാശ് പരിഹര്‍ എന്നയാള്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. 

കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ വര്‍ധിക്കുന്ന ദില്ലിയില്‍ മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ എത്തുന്നത് നിലച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കും. ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരാണ് ചികിത്സക്കെത്തുന്നതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.  പ്രക്ഷോഭകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണെന്നും സമരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സമരം ചെയ്യാന്‍ പൊലീസ് സുരക്ഷിതമായ സ്ഥലമൊരുക്കിയിട്ടും സമരക്കാര്‍ മാറാന്‍ കൂട്ടാക്കിയില്ല. അതിര്‍ത്തികള്‍ അടച്ചതിനാല്‍ പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.  ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കര്‍ഷക സമരം ഒമ്പതാം ദിവസം പിന്നിടുകയാണ്. സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയം കണ്ടില്ല. ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായ ബന്ദ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ദില്ലിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.
 

click me!