
ദില്ലി: സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകൾ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കൽ കാസ്ട്രേഷൻ നടപ്പാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. സ്‌ത്രീകൾ, കുട്ടികൾ, ട്രാൻസ്‌ജെൻഡറുകൾ എന്നിവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നത് തടയാൻ ഇതടക്കം വിവിധ മാർഗങ്ങൾ അവലംബിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടറെ ബാലത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവമടക്കം പരാമർശിച്ചുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നോട്ടീസ്.
രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾക്കുള്ള എല്ലാ കുറ്റവാളികൾക്കും കെമിക്കൽ കാസ്ട്രേഷൻ നടപ്പാക്കുക. ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികളെ വന്ധ്യംകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിൽ ഉന്നയിക്കുന്നത്. സ്ത്രീകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകൾ അതിവേഗ കോടതികൾ ആറ് മാസത്തിനുള്ളൽ തീര്‍ക്കുന്ന തരത്തിൽ വേഗത്തിലാക്കണം. സൗജന്യ ഓൺലൈൻ പോണോഗ്രാഫി സമ്പൂർണമായി നിരോധിക്കണം. വിചാരണ തുടങ്ങും വരെ സ്ത്രീകൾക്കെതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ജാമ്യം അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്. അതേസമയം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടരുന്നത് നിയമങ്ങളുടെ അഭാവത്താലല്ല, അതിന്റെ മോശം നിർവ്വഹണത്തിലൂടെയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam