
ചെന്നൈ: ചെന്നൈയിലെ ടോണ്ടിയാർപേട്ടിൽ ഏഴുവയസുകാരിയെ പിറ്റ്ബുൾ നായ ആക്രമിച്ചു. കുട്ടിയുടെ മുഖത്തും താടിക്കും ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം. നിലവിൽ സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. മുഖത്തിനും ശരീരത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
വാടകവീട്ടിലെ ഒന്നാംനിലയിൽ താമസിക്കുന്ന കുട്ടി താഴത്തെ നിലയിലേക്ക് ഇറങ്ങിവന്നപ്പോഴാണ് ആക്രമണമുണ്ടായത്. കെട്ടഴിച്ച് വിട്ട നിലയിലായിരുന്ന മൂന്ന് വയസുള്ള പിറ്റ്ബുൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഓടിയെത്തി നായയുമായി മല്ലിട്ട് കുട്ടിയെ രക്ഷിച്ചു. അപ്പോഴേക്കും മുഖത്ത് ആഴത്തിൽ മുറിവുകൾ പറ്റിയിരുന്നു.
നായയുടെ കെയര്‍ ടേക്കർ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നായയുടെ യഥാർത്ഥ ഉടമ വിദേശത്താണെന്നും ജ്യോതിയുടെ കുടുംബം നായയെ ഏറ്റെടുക്കുകയായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നായയെ വളർത്തുന്നതിന് കുടുംബം ലൈസൻസ് എടുത്തിരുന്നില്ലെന്നും ഇത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടിയുടെ മുഖത്തിന്‍റെ വലതുവശം പൂർണ്ണമായും ബാൻഡേജ് ചെയ്ത നിലയിലുള്ള ചിത്രം പുറത്ത് വന്നിരുന്നു. ഇത് പരിക്കുകളുടെ ഗൗരവം വ്യക്തമാക്കുന്നു. സംഭവത്തിൽ അതീവ ദുഃഖിതരായ കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam