
ദില്ലി: തിരക്കേറിയ ഷെഡ്യൂളുകൾ വിദേശയാത്രകൾ കൂടിക്കാഴ്കൾ ഇങ്ങനെ ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗവും അക്ഷീണം ജോലി ചെയ്യുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശയാത്രയിലടക്കം എങ്ങനെയാണ് അദ്ദേഹത്തിന് ഇത്രയും ഊർജസ്വലതയോടെ ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയുന്നത്. പലപ്പോഴും ഉയർന്നുവരുന്ന ചോദ്യവും കൌതുകവുമാണിത്.
ഇതിന് മോദിക്കൊരു കുറുക്കുവഴിയുണ്ടെന്നാണ് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ( പിഐബി) വൃത്തങ്ങൾ പറയുന്നത്. ഇടവേളകളില്ലാതെ ജോലികളിൽ വ്യാപൃതനാവുക, അതിലൂടെ ക്ഷീണത്തെക്കുറിച്ച് മനസ്സിനെ കൂടുതൽ ചിന്തിക്കാൻ അനുവദിക്കാതിരിക്കുക. മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം കഴിഞ്ഞ് ഞായറാഴ്ചയാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്. അക്ഷീണം ഇത്തരം യാത്രകളും തിരക്കുള്ള ഷെഡ്യൂളുകളും അദ്ദേഹത്തിന് പുതുമയല്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
1990-കളിൽ മോദി യുഎസിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു എയർലൈൻ കമ്പനി അദ്ദേഹത്തിന് വലിയ ഇളവോടുകൂടിയുള്ള ട്രാവൽ പാസ് അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രകളെല്ലാം രാത്രിയായിരുന്നു. അതുകൊണ്ടുതന്നെ ഹോട്ടലുകൾക്കായി ഒരു നയാപൈസപോലും ചെലവാക്കിയിരുന്നില്ല.
വിമാനത്തിലേക്ക് കയറുന്ന സമയം ലക്ഷ്യസ്ഥലങ്ങളിലെ സമയക്രമവുമായി ശരീരവും ഉറക്കവും പാകപ്പെടുത്താൻ അദ്ദേഹത്തിന് കഴിയും. ഇന്ത്യയിൽ രാത്രിയും ലക്ഷ്യ സ്ഥലത്ത് പകലുമാണെങ്കിൽ യാത്രയിൽ ഒരുപക്ഷെ ഉറങ്ങാതിരിക്കും. ഇന്ത്യയിലേക്ക് തിരികെ വരുമ്പോഴും സമാന രീതിയിൽ ഉറക്കവും ശരീരവും അദ്ദേഹം പാകപ്പെടുത്തും. പകൽ സമയത്താണ് ലക്ഷ്യ സ്ഥലത്തെത്തുമ്പോൾ എപ്പോഴും ഊർജസ്വലമായിരിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കും. ഒപ്പം തന്നെ ധാരാളം വെള്ളം കുടിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവസാനമായി പോയിവന്ന അമേരിക്കൻ യാത്രയിൽ 20 മീറ്റിങ്ങുകളിലാണ് അദ്ദേഹം പങ്കെടുത്തത്. അതേപോലെ യുഎസിലേക്കും തിരിച്ചുമുള്ള യാത്രക്കിടയിൽ മാത്രം നീണ്ട നാല് മീറ്റിങ്ങുകളിൽ അദ്ദേഹം പങ്കെടുത്തതായും പിഐബി വൃത്തങ്ങൾ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam