
ദില്ലി: കർഷകസമരം തെറ്റിദ്ധാരണ മൂലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം ചെയ്യുന്ന കർഷകരോട് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.
കാർഷികരംഗം വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഇത് നേരിടാൻ ആത്മാർത്ഥമായ ശ്രമം നടത്തുകയാണ് സർക്കാർ. സർക്കാർ നിരന്തരം കർഷകരോട് ചർച്ച നടത്തുന്നു. കാർഷികനിയമങ്ങളിൽ കുറവുണ്ടെങ്കിൽ മാറ്റാൻ തയ്യാറാണ്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞു പോയില്ല. നിയമം വന്ന ശേഷം താങ്ങുവില കൂടിയിട്ടേ ഉള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളം ആസൂത്രിത ശ്രമത്തിൻറെ ഭാഗമാണെന്ന് മോദി ആരോപിച്ചു. പ്രതിപക്ഷം ഇറങ്ങിപോയി. ഇതുവരെ പ്രചരിപ്പിച്ച കള്ളം മറയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മോദി പറഞ്ഞു. ആരെയും കെട്ടിയിടാനുള്ള ശ്രമം നിയമങ്ങൾ കാരണമുണ്ടായിട്ടില്ല. കർഷകർക്ക് പുതിയ വഴികൾ തുറക്കുന്നതാണ് നിയമം. പഴയ ചന്തകളുടെ ആധുനികവത്ക്കരണത്തിന് പണം നീക്കി വച്ചു. രാജ്യവികസനത്തിന് ആവശ്യമായതു കൊണ്ടാണ് നിയമം കൊണ്ടു വന്നത് എന്ന് പറഞ്ഞ മോദി സമരജീവികൾ എന്ന പ്രയോഗം വീണ്ടും ആവർത്തിച്ചു.
രാജ്യസഭയിലും ലോക്സഭയിലും രണ്ട് നയം കോൺഗ്രസ് സ്വീകരിക്കുന്നത് ദൗർഭാഗ്യകരം. രണ്ടു സഭകളിൽ വ്യത്യസ്ത നിലപാടെടുക്കുന്ന പരിതാപകരമായ അവസ്ഥയിൽ കോൺഗ്രസ് എത്തി. രാഷ്ട്രപതിയുടെ പ്രസംഗം ആത്മവിശ്വാസത്തിൻറെ പ്രതീകമാണ്. സ്വാതന്ത്യത്തിൻറെ എഴുപത്തഞ്ചാം വർഷം മുന്നോട്ടു പോകാനുള്ള അവസരമാണ്. ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കാൻ ആർക്കും കഴിയില്ല എന്ന ബ്രിട്ടീഷ് ചിന്തയെ തോല്പിച്ചു. ജനാധിപത്യം സംരക്ഷിച്ചു നിറുത്തുകയാണ് മുഖ്യലക്ഷ്യം. ഇന്ത്യ കൊവിഡ് കാലത്തു പിടിച്ചു നിന്നു. ഒപ്പം മറ്റുരാജ്യങ്ങളെ പിടിച്ചുനില്ക്കാൻ സഹായിച്ചു.
കൊവിഡിനു ശേഷം ഒരു പുതിയ ലോകക്രമം ദൃശ്യമാകും. ആ ലോകക്രമത്തിൽ ഇന്ത്യക്കു മുന്നോട്ടു പോകാൻ ആത്മനിർഭർ ഭാരത് മുദ്രാവാക്യം അനിവാര്യമാണ്. ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളും ദൈവത്തിൻറെ പ്രതീകമായി. നിരാശ ഉള്ള ചിലർ 130 കോടി ജനങ്ങളുടെ ആത്മവിശ്വാസം കണ്ടു പഠിക്കണം. ആധാറും ജൻധൻ അക്കൗണ്ടും കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യം എത്തിക്കാൻ സഹായിച്ചു. ആധാർ മുടക്കാൻ ആര് സുപ്രീംകോടതിയിൽ പോയി എന്ന് ഓർക്കണമെന്നും മോദി ലോക്സഭയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam