ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. അവിടെയുള്ള 1.25 കോടി ഹിന്ദുക്കൾ പൊരുതാൻ തീരുമാനിച്ചാൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു

മുംബൈ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ അതിരൂക്ഷമായി വിമർശിച്ച് മോഹൻ ഭഗവത്. രാജ്യത്തെ 1.25 കോടി വരുന്ന ഹിന്ദുക്കൾ ഒന്നിച്ച് നിന്ന് പൊരുതിയാൽ ലോകമാകെയുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്ക് കിട്ടുമെന്ന് മോഹൻ ഭഗവത് പറഞ്ഞു.

'ബംഗ്ലാദേശിൽ 1.25 കോടി ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. അവർ അവിടെ തന്നെ താമസിക്കാനും പൊരുതാനും തീരുമാനിച്ചാൽ ലോകമാകെയുള്ള ഹിന്ദുക്കൾ അവരെ സഹായിക്കും,' അദ്ദേഹം പറഞ്ഞു. മുംബൈയിൽ ആർഎസ്എസിൻ്റെ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം സംസാരിക്കുകയായിരുന്നു അദ്ദേഹം. വോർലിയിലെ നെഹ്റു സെൻ്ററിൽ ആർഎസ്എസിൻ്റെ ശതാബ്‌ദി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചതാണ് ഈ പരിപാടി.

രാജ്യത്തെ ജനസംഖ്യാ വ്യതിയാനങ്ങളിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മുൻപ് ഇന്ത്യ ഭരിച്ചവരൊന്നും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ജനനനിരക്കും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ ഇനി ദുർബലപ്പെടുത്താൻ കഴിയില്ല. തകർക്കാൻ ശ്രമിക്കുന്നവർ തകർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.