
ദില്ലി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരമാകും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള നരേന്ദ്ര മോദിയുടെ യോഗം. വീഡിയോ കോൺഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ യോഗം വിലയിരുത്തും. ഊർജ പ്രതിസന്ധിയിലടക്കം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയിൽ തീരുമാനമുണ്ടാകും. ഇന്ധന ലഭ്യത, വളം ലഭ്യത, അവശ്യ വസ്തു വിതരണം, ക്രമസമാധാനം ഉറപ്പാക്കൽ, വിലക്കയറ്റ നിരീക്ഷണം എന്നീ കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃക പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന് യുദ്ധം തീർത്ത ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ എന്തിനും തയാറായിരിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിലെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിലെ ഊർജ പ്രതിസന്ധിയടക്കം ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ഹോർമുസ് കടലിടുക്കിൽ നിലവിൽ കുടുങ്ങി കിടക്കുന്ന 20 കപ്പലുകളെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനായുള്ള ഓപ്പറേഷൻ ഊർജ സുരക്ഷയെക്കുറിച്ചും മോദി വിവരിച്ചേക്കും. ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നെന്ന് ഇറാൻ അറിയിച്ചിരുന്നു. നേരത്തെ കടലിടുക്ക് കടന്ന രണ്ട് കപ്പലുകൾ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽ പി ജി ചാർജ്, അല്ലെങ്കിൽ ഗ്യാസ് സർ ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്രം ഇതിനകം നിർദദേശിച്ചിട്ടുണ്ട്. ഇത്തരം ചെലവുകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും, മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വിലയെന്നാണ് നിർദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam