
ദില്ലി: എച്ച്ആർഡിഎസ് സ്ഥാപന സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ദില്ലി കോടതി. ദില്ലി സാകേത് കോടതിയുടേതാണ് നടപടി. പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കാനും കോടതി നിർദ്ദേശം നൽകി. നിബന്ധനകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. അഭിഭാഷകൻ പ്രണവ് കൃഷ്ണയാണ് അജി കൃഷ്ണനായി ഹാജരായത്.
പതിനൊന്ന് വയസുള്ള തന്റെ മകളെ അജി കൃഷ്ണൻ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് എച്ചആർഡിഎസിലെ ജീവനക്കാരൻ നൽകിയിരിക്കുന്ന പരാതി. 2024-ൽ തന്റെ വീട്ടിൽ വെച്ചാണ് അതിക്രമം നടത്തിയത് എന്നാണ് പരാതിയിൽ പറയുന്ന ത്. തന്നെ ജോലിക്കായി ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളിൽ അയച്ചതിന് ശേഷം ഒറ്റക്കായ മകൾക്കൊപ്പം താൻ നിന്നുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് അതിക്രമം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. തന്നെ ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത് അറിഞ്ഞപ്പോഴാണ് മകൾ നേരത്തെ നടന്ന കാര്യം ഭയത്തോടെ പറഞ്ഞെന്നും അച്ഛൻ പോയാൽ വീണ്ടും അതിക്രമം നടത്തുമെന്ന് മകൾ പറഞ്ഞെന്നും പരാതിയിലുണ്ട്.
പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ കൗൺസിലിംഗ് നടത്തിയ ശേഷം വനിത കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. നിലവിൽ പോക്സോ വകുപ്പ് ചുമത്തിയാണ് എഫ്ഐഐആർ. പെൺകുട്ടി സാകേത് കോടതിയിൽ ജഡ്‌ജിക്ക് മുൻപാകെ രഹസ്യമൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എഫ്ഐആറിൽ എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല.
അതേ സമയം, പരാതി കെട്ടിച്ചമച്ചതാണെന്നാണ് എച്ച്ആർഡിഎസ് ആരോപിക്കുന്നത്. പരാതി നൽകിയ ജീവനക്കാരനെതിരെ നിരന്തരം പരാതികൾ ലഭിച്ച സാഹചര്യത്തിൽ നേരത്തെ അച്ചടക്ക നടപടിയെടുത്തിരുന്നു. ജീവനക്കാരന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം നൽകി. ഇതിന്റെ പകപോക്കലാണ് കേസ് എന്നാണ് സംഘടനയുടെ വിശദീകരണം. സ്ഥാപനത്തിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും ഭാരവാഹികൾ ആരോപിച്ചു. നേരത്തെ ആദിവാസി ഭൂമി കയ്യേറിയെന്ന പരാതിയിലടക്കം അജി കൃഷ്ണനെതിരെ കേസ് എടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam