ദില്ലി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ; തെരച്ചിൽ അവസാനിപ്പിച്ച് എൻഡിആർഎഫ്

Published : Sep 07, 2026, 06:57 PM IST
Delhi Building Collapse Arrest

Synopsis

ദില്ലിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ വീണ്ടും അറസ്റ്റ്. കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിലായി. നേരത്തെ, ഒളിവിൽ പോയ ഹരിറാം ഗുപ്തയെ രാജസ്ഥാനിൽനിന്ന് പിടികൂടിയിരുന്നു.

ദില്ലി: ദില്ലിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ മഹേഷ്, ഭാര്യ ഊർമ്മിള എന്നിവരാണ് പിടിയിലായത്. കെട്ടിടം ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. വൈദ്യുതി കണക്ഷൻ മകൻ്റെ പേരിലാണ്. കെട്ടിട ഉടമ ഹരിറാം ഗുപ്തയെ ദില്ലി പൊലീസ് രാജസ്ഥാനിലെ ഭിവണ്ടിയിൽനിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

സൗത്ത് ദില്ലിയിലെ സത്യാനികേതനിലാണ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേർക്ക് ജീവൻ നഷ്ടമായത്. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കവെ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് വിദ്യാർത്ഥികളാണ് മരിച്ചത്. മറ്റുള്ളവർ കെട്ടിടത്തിൻ്റെ ജോലിക്കെത്തിയ തൊഴിലാളികളാണ്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് നിരവധി പേരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവ‍ർത്തകർക്ക് കഴിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്.

കെട്ടിടവുമായി ബന്ധപ്പെട്ട് കടുത്ത നിയമലംഘനം നടന്നുവെന്നാണ് വിവരം. സുരക്ഷിതമല്ലെന്ന് കാട്ടി അടച്ചിട്ട കെട്ടിടത്തിൽ കഴിഞ്ഞ വർഷമാണ് ഹോസ്റ്റൽ ആരംഭിച്ചത്. ഇക്കാര്യത്തിൽ കോർപറേഷൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടരുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കിയതിന് പിന്നാലെയാണ് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. അപകടസമയത്ത് ​ഗുരു​ഗ്രാമിൽ ഉണ്ടായിരുന്ന കെട്ടിട ഉടമ ഹരിറാം ഗുപ്ത, അപകടവിവരം അറിഞ്ഞതിന് പിന്നാലെ മൊബൈൽ സ്വച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു. പൊലീസിന് ഇയാളെ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് രാജ്യം വിടാതിരിക്കാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായ ഇയാൾക്കെതിരെ നരഹത്യാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

അപകടസ്ഥലം സീൽ ചെയ്തു

അപകടം നടന്ന സ്ഥലം പൊലീസ് സീൽ ചെയ്തു. ബാരിക്കേഡ് വെച്ച് സംഭവസ്ഥലത്തേക്ക് ഉള്ള വഴികളും അടച്ചു. സ്ഥലത്ത് വിദഗ്ധ സംഘം എത്തി പരിശോധന നടത്തും. സ്ഥലത്തുനിന്ന് കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾ, മണ്ണിൻ്റെ സാമ്പിളുകൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു. ഞായറാഴ്ച തുടങ്ങിയ തെരച്ചിൽ അവസാനിച്ചതായി പൊലീസ് അറിയിച്ചു. തെരച്ചിൽ അവസാനിപ്പിച്ച് എൻഡിആർഎഫ് സംഘം മടങ്ങി.

വിമർശിച്ച് ഹൈക്കോടതി

അപകടത്തിൻ്റെ ഉത്തരവാദിത്തത്തിൽനിന്ന് ദില്ലി സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. ജീവിതം തുടങ്ങിയ വിദ്യാർത്ഥികൾ ഇങ്ങനെ മണ്ണിനടിയിലായത് ഏറെ ദുഖകരമാണെന്ന് കോടതി പറഞ്ഞു. കേസിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും മുനിസിപ്പൽ കോർപറേഷനും ദില്ലി സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചു. അപകടത്തിൽ വിശദമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെ ആണ് ഹൈക്കോടതി കടുത്ത ഭാഷയിൽ ദില്ലി സർക്കാരിനെ വിമർശിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയമങ്ങൾക്ക് കാറ്റിൽപറത്തി റോഡിലൂടെ റേസിങ്; തുരങ്കത്തിലൂടെ ചീറിപ്പാഞ്ഞത് ലംബോർഗിനിയും ബിഎംഡബ്ലുവും ഉൾപ്പെടെ, കേസ്
ഭാര്യയുടെ തലയറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചു, വിരലുകൾ അറുത്തുമാറ്റി; നാടിനെ നടുക്കി അരുംകൊല; യുവാവ് കീഴടങ്ങി