
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ നടുക്കുന്ന ലൈംഗികാതിക്രമം. വാഹനപരിശോധനയ്ക്കിടെ 19 കാരിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ ബാലത്സഗം ചെയ്‌തത് ചേച്ചിയുടെ മുന്നിൽ വെച്ചാണെന്ന് റിപ്പോര്‍ട്ട്. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. ചേച്ചിയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലർച്ചയോടെ യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.
നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ കണ്ടെത്തിയത്. പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവണ്ണാമലൈ വിഴുപ്പുറം ബൈപാസിന് സമീപം ഏന്താൾ ഗ്രാമത്തിൽ വച്ചാണ് പൊലീസുകാർ വേട്ടക്കാരായ കൊടുംക്രൂരത. തിരുവണ്ണാമലൈ ക്ഷേത്രപരിസരത്തെ വഴിയോരക്കടയിലേക്ക്, ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് പഴങ്ങളുമായി സഹോദരിമാർ മിനി ട്രക്കിൽ വരുമ്പോഴാണ് സംഭവം . പുലർച്ചെ ഒരു മണിക്ക് ഏന്താളിലെത്തിയപ്പോൾ രേഖകൾ പരിശോധിക്കാനെന്ന പേരിൽ വാഹനം തടഞ്ഞുനിർത്തിയ പൊലീസ് കോൺസ്റ്റബിൾമാരായ സുന്ദറും സുരേഷ് രാജും പെൺകുട്ടികളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. മൂത്ത സഹോദരിയെ മർദ്ദിച്ച് അവശയാക്കിയതിനുശേഷം 19 കാരിയെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഏറെ സമയത്തിന് ശേഷം പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. നാട്ടുകാർക്കൊപ്പം തിരച്ചിലിന് ഇറങ്ങിമൂത്ത സഹോദരി, പെൺകുട്ടിയെ ബൈപാസിന് സമീപം കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ തിരുവണ്ണാമലൈ വനിതാ പൊലീസ് സ്റ്റേഷനില്‍ വിവരം കൈമാറി. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടവിൽ സുന്ദറിനെയും സുരേഷിനെയും പൊലീസ് അറസ്റ്റുചെയ്തു. 33കാരനായ സുരേഷും 39 വയസ്സുള്ള സുന്ദറും ഒരു വർഷമായി തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും വെല്ലൂർ സെൻട്രൽ ജയിലിൽ അടച്ചു. ഇരുവരെയും സസ്പെൻഡ് ചെയ്തതായും റേഞ്ച് ഡിഐജി വ്യക്തമാക്കി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാകാത്ത സർക്കാർ ആണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് എടപ്പാടി പളനിസാമി കുറ്റപ്പെടുത്തി.