
ചെന്നൈ: തമിഴ്നാട്ടിലും മന്ത്രിയുടെ പരിപാടിക്കിടെ പവർകട്ട്. വെല്ലൂരിൽ റവന്യൂ മന്ത്രി കെ എ സെങ്കോട്ടയ്യന്റെ വാർത്താസമ്മേളനത്തിനിടെ കറന്റ് പോയി. ഇതോടെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ മന്ത്രി വാർത്താസമ്മേളനം പൂർത്തിയാക്കി. കേരളത്തിൽ പവർകട്ട് രൂക്ഷമായതിനിടെ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നതിനിടെ കറൻ്റ് പോയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അയൽസംസ്ഥാനത്തും സമാന സംഭവം അരങ്ങേറിയത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വെല്ലൂർ സർക്യൂട്ട് ഹൗസിൽ മന്ത്രി സെങ്കോട്ടയ്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ആദ്യ പവർകട്ട് ഉണ്ടായത്. തുടർന്ന് മൊബൈൽ ഫോൺ ടോർച്ചുകളുടെയും ക്യാമറ ലൈറ്റുകളുടെയും വെളിച്ചത്തിലാണ് മാധ്യമങ്ങൾ വാർത്താസമ്മേളനം റെക്കോർഡ് ചെയ്തത്. ഇതേ തുടർന്ന് വിശദീകരണവുമായി രംഗത്തെത്തിയ തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർ, സംഭവം പവർകട്ട് അല്ലെന്നും ട്രാൻസ്ഫോർമറിലെ ഫ്യൂസ് തകരാറാണെന്നും പറഞ്ഞു.
Power cut during Minister Sengottaiyan Pressmeet - TNEB clarifies fuse failure as the reason. pic.twitter.com/30dNE2vYYc
— Vignesh Theni (@Vignesh_twitz) September 14, 2026
ഞായറാഴ്ച, തിരുച്ചെന്തൂരിൽ വിസികെ നേതാവും എംപിയുമായ തോൽ തിരുമാളവൻ പങ്കെടുത്ത പൊതുപരിപാടിക്കിടെയും സമാന രീതിയിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടി പിന്നീട് മൊബൈൽ വെളിച്ചത്തിലാണ് മുന്നോട്ട് കൊണ്ടുപോയത്.
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം പൂർണമായും പരിഹരിച്ചുവെന്ന സർക്കാരിൻ്റെ അവകാശവാദങ്ങൾക്കിടെയാണ് വൈദ്യുതി തടസ്സപ്പെടുന്ന തുടർസംഭവങ്ങൾ. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധി തമിഴ്നാട്ടിൽ ഇല്ലെന്നാണ് വൈദ്യുതി മന്ത്രി ആർ നിർമ്മൽകുമാറിൻ്റെ പ്രതികരണം. അധികമായി 2,000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കി പ്രശ്നം പരിഹരിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.
സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടുകൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാണ്. സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധിക്ക് കാരണം കടുത്ത വേനലും ഉയർന്ന ഉപഭോഗവുമാണെന്നാണ് തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam