സർവ്വകലാശാലയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പിന്നീട് ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികളോട് സംസാരിച്ച് മടങ്ങി.
ദില്ലി: ദില്ലി അംബേദ്‍കര്‍ സർവ്വകലാശാലയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ദില്ലി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് പ്രവേശനം തടഞ്ഞതെന്ന് അധികൃതർ പറഞ്ഞതായും കാരാട്ട് പറഞ്ഞു. സർവ്വകലാശാലയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പിന്നീട് ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികളോട് സംസാരിച്ച് മടങ്ങി.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടേക്കും. പൗരത്വ നിയമം സ്റ്റേ ചെയ്യാത്ത സുപ്രീം കോടതി മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്‍ചത്തെ സമയം കൂടി നല്‍കി. അസം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകം പരിഗണിക്കാനും കോടതി തീരുമാനിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിക്ക് മുമ്പാകെ വന്നത് 144 ഹർജികളാണ്.