
ദില്ലി: പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെയും ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൻെറയും പേരുകൾ മാറ്റാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇവയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരുനല്‍കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.
പ്രവാസി ഭാരതീയ കേന്ദ്ര ഇനിമുതൽ സുഷമ സ്വരാജ് ഭവൻ എന്നും ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ് എന്നും അറിയപ്പെടുമെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. നിരന്തരം പ്രചോദിപ്പിക്കുന്ന മഹത് വ്യക്തിത്വത്തിന് അർഹമായ ആദരാഞ്ജലിയാണിതെന്നും ജയശങ്കർ പറഞ്ഞു.
2014 മുതല്‍ 2019 വരെയാണ് സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നത്. തന്റെ പദവിക്ക് മാനുഷിക മുഖം നല്‍കിയതിലൂടെ സുഷമ സ്വരാജ് ശ്രദ്ധനേടിയിരുന്നു. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ബിജെപി വക്താവാകുന്ന ആദ്യ വനിതയുമാണ് സുഷമ സ്വരാജ്. 2019 ഓഗസ്റ്റ് ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അവർ മരണപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam