
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ (President Election) പ്രതിപക്ഷ പാർട്ടികളെ (Opposition Parties) വിശ്വാസത്തിലെടുക്കാൻ സർക്കാർ നീക്കം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൂടുതൽ പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും. ഇന്നലെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും നവീൻ പട്നായിക്കുമായും രാജ്നാഥ് സിംഗ് സംസാരിച്ചിരുന്നു. ചർച്ചകളിൽ ആരുടെയും പേര് രാജ്നാഥ് സിംഗ് മുന്നോട്ടു വച്ചില്ല. സർക്കാർ പക്ഷത്തു നിന്ന് ഇതുവരെ ആരും സംസാരിച്ചില്ലെന്നും ഗോപാൽകൃഷ്ണ ഗാന്ധിയെ പോലൊരാളെ രാഷ്ട്രപതിയാക്കിയാൽ സമവായം ആകാമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം, മതാ ബാനർജി ഇന്നലെ വിളിച്ച യോഗം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിലേക്കുള്ള സൂചനയായി. മമത വിളിച്ച യോഗത്തിൽ 17 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബംഗാൾ മുഖ്യമന്ത്രി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത്. കോൺഗ്രസും ഇടതുപക്ഷവും സമാജ്‍വാദി പാർട്ടിയുമെല്ലാം യോഗത്തിലേക്കെത്തി. മൊത്തം 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി പി എം, സി പി ഐ, മുസ്ലിം ലീഗ്, ആർ എസ്‍ പി, സമാജ്‍വാദി പാർട്ടി, ആർ എൽ ഡി, ശിവസേന, എൻ സി പി, ഡി എം കെ, പി ഡി പി, എൻ സി, ആർ ജെ ഡി, ജെ ഡി എസ്, ജെ എം എം, സി പി ഐ എം എൽ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
എന്നാൽ ടി ആർ എസ്, എ എ പി, ബി ജെ ഡി, അകാലിദൾ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ മമത ബാനർജി കൊണ്ടു വന്ന പ്രമേയത്തിൽ പ്രതിപക്ഷ യോഗത്തിൽ തർക്കം ഉണ്ടായി. പ്രമേയം അതേപടി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം നിലപാടെടുത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നാലുവരി മാത്രം യോഗം അംഗീകരിച്ചു. പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥി ആരാകണമെന്നതിൽ യോഗത്തിൽ തീരുമാനമായിട്ടില്ല. ഗോപാൽകൃഷ്ണ ഗാന്ധി, ഫറൂഖ് അബ്ദുള്ള എന്നിവരുടെ പേര് മമത ബാനർജി മുന്നോട്ടു വച്ചു. എന്നാൽ മറ്റ് പ്രതിപക്ഷ പാർട്ടികൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പറഞ്ഞിട്ടില്ല. എൻ സി പി അധ്യക്ഷൻ ശരത് പവാറിന്‍റെ പേര് നേരത്തെ തന്നെ ഉയർന്നിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് ഇന്നത്തെ യോഗത്തില്‍ ശരദ് പവാർ ആവര്‍ത്തിച്ചു. നേരത്തെ തന്നെ ഇക്കാര്യം ഇടത് നേതാക്കളെ നേരത്തെ തന്നെ ശരദ് പവാർ അറിയിച്ചിരുന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന നിലപാടാണ് പവാർ സ്വീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ ഇടതുനേതാക്കളെ അറിയിച്ചിരുന്നു. പകരം ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശമാണ് നേരത്തെ പവാർ മുന്നോട്ടുവെച്ചത്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പവാർ വിമുഖത അറിയിച്ചത്.
'രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ല', പ്രതിപക്ഷ സംഘടനകളുടെ യോഗത്തിലാവർത്തിച്ച് ശരദ് പവാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam