
ദില്ലി : പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് പത്രിക നല്കും. പാർലമെൻറിൽ റിട്ടേണിംഗ് ഓഫീസർ പിസി മോദിക്ക് മുമ്പാകെ പന്ത്രണ്ട് മണിക്കാവും പത്രിക നല്കുക. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ സിൻഹയ്ക്കൊപ്പമെത്തും. ഝാർഖണ്ട് മുക്തി മോർച്ചയുടെ പിന്തുണ ആർക്കെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം, എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് ബിഎസ്പി ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും തന്നെ പ്രതിപക്ഷം ചർച്ചകള്‍ക്ക് വിളിക്കാത്തത് ജാതീയതാണെന്നുമാണ് മായാവതിയുടെ ആരോപണം.
'അവൻ അവന്റെ രാജധർമം പിന്തുടരുന്നു, ഞാൻ എന്റെ രാഷ്ട്ര ധർമ്മം പിന്തുടരും' -മകനെക്കുറിച്ച് യശ്വന്ത് സിൻഹ
രാഷ്ട്രപതി തിരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരത്തേക്കാൾ കൂടുതലായി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവെപ്പാണെന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ബിജെപി എംപിയായ മകൻ ജയന്ത് സിൻഹയുടെ പിന്തുണ ലഭിക്കാത്തതിന്റെ പേരിൽ താൻ ധർമ്മ സങ്കടത്തിലല്ലെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. "അവൻ അവന്റെ രാജധർമം പിന്തുടരുന്നു, ഞാൻ എന്റെ രാഷ്ട്ര ധർമ്മം പിന്തുടരും- അദ്ദേഹം പറഞ്ഞു.
"ഈ തിരഞ്ഞെടുപ്പ് കേവലം ഇന്ത്യൻ പ്രസിഡന്റിന്റെ തെരഞ്ഞെടുക്കുക എന്നതിലുപരി, സർക്കാരിന്റെ സ്വേച്ഛാധിപത്യ നയങ്ങളെ ചെറുക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. സർക്കാർ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടാകണം എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ മുന്നോട്ടുവെക്കുന്നത്. ഒരു വ്യക്തിയെ ഉയർത്തിക്കാണിക്കുന്നത് സമൂഹത്തിന്റെയും ഉയർച്ച ഉറപ്പാക്കുന്നില്ലെന്നും ബിജെപി ദ്രൗപതി മുർമുവിനെ ഉയർത്തിക്കാട്ടുന്നത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഉണർന്ന് മുഴുവൻ സംവിധാനവും പരിഷ്‌കരിച്ചില്ലെങ്കിൽ തുരങ്കത്തിന്റെ അറ്റത്ത് നമുക്ക് വെളിച്ചം കാണാൻ കഴിയില്ല. നമ്മുടെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ മൂല്യങ്ങളും ഭീഷണിയിലാണ്. ഇന്ത്യയെ സംരക്ഷിക്കാൻ ജനം ഉയരണം. രാഷ്ട്രപതി ഭവനിൽ മറ്റൊരു റബ്ബർ സ്റ്റാമ്പ് ഉണ്ടെങ്കിൽ അത് വലിയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam