
ദില്ലി: ബിജെപി നിര്‍വ്വാഹക സമിതി സമാപിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് (BJP) ഒപ്പം നിൽക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra modi) പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ദേശീയ നിര്‍വ്വാഹക സമിതിയിലെ പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപി മുഖ്യമന്ത്രിമാര്‍ യോഗത്തെ അറിയിച്ചു. യുപിയിൽ വലിയ മുന്നേറ്റത്തോടെ ഭരണത്തുടര്‍ച്ച എന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ റിപ്പോര്‍ട്ട്. പഞ്ചാബിൽ എല്ലാ സീറ്റിലും ബിജെപി മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങൾ ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു.
വിശ്വാസത്തിന്‍റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിൽ മോദി പറഞ്ഞു. പുസ്തകങ്ങൾ വായിച്ചല്ല ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്‍റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ദില്ലിയിലെ എൻഡിഎംസി ഹാളിൽ ആഘോഷാരവങ്ങളോടെയായിരുന്നു നിര്‍വ്വാഹക സമിതി യോഗം നടന്നത്. കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം 100 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരിച്ചടി സംബന്ധിച്ച വിലയിരുത്തലും യോഗത്തിലുണ്ടായി. മതതീവ്രവാദികളോടുള്ള പ്രീണന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam