
ദില്ലി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കാൻ മോദിക്ക് മുന്നിൽ ഇനി 5 നാൾ മാത്രം. ജൂൺ 10-ന് പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി 4399 ദിവസങ്ങൾ പൂർത്തിയാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ കാലം 'തുടർച്ചയായി' ഭരണത്തിലിരുന്ന ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡ് തിരുത്തിക്കുറിക്കും. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്നാണ് മോദി അപൂർവ്വ നേട്ടം കൈവരിക്കുന്നത്.
1947 ഓഗസ്റ്റ് 15-നാണ് നെഹ്‌റു പ്രധാനമന്ത്രിയാകുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിലൂടെ ആദ്യ ലോക്‌സഭ നിലവിൽവരുന്നത് 1952 ഏപ്രിൽ 17-നാണ്. തുടർന്ന് പ്രധാനമന്ത്രിയായി 1952 മേയ് 13-ന് ജവാഹർലാൽ നെഹ്‌റു സത്യപ്രതിജ്ഞ ചെയ്തു. 1964 മേയ് 27-ന് അന്തരിക്കുന്നതുവരെ തുടർച്ചയായി 4398 ദിവസം അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു. 2014 മേയ് 26-നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. ജൂൺ 10-ഓടെ അദ്ദേഹം പദവിയിൽ തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കും. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നായി ഇത് മാറും.
2025 ജൂലൈ 25-ഓടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത ഭരണകാലയളവിനെയും (1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ - 4,077 ദിവസങ്ങൾ) മോദി മറികടന്നിരുന്നു. നെഹ്‌റുവിന് ശേഷം ഭരണത്തിലിരിക്കെത്തന്നെ തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടുന്ന ആദ്യ പ്രധാനമന്ത്രിയെന്ന നേട്ടവും മോദി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam