തമിഴ്നാട് ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പ്രധാനമന്ത്രി; ഒളിമ്പ്യാടും വിവിധ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും

By Web TeamFirst Published Jul 26, 2022, 9:11 PM IST
Highlights

ജൂലൈ 28 ന് ഉച്ചയോടെ സബര്‍കാന്തയിലെ ഗധോഡ ചൗക്കിയില്‍ സബര്‍ ഡയറിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

ദില്ലി: ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങൾ സന്ദ‍ർശിക്കാൻ തീരുമാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 28, 29 തീയതികളിലാകും പ്രധാനമന്ത്രി ഗുജറാത്തും തമിഴ്‌നാടും സന്ദര്‍ശിക്കുക. ജൂലൈ 28 ന് ഉച്ചയോടെ സബര്‍കാന്തയിലെ ഗധോഡ ചൗക്കിയില്‍ സബര്‍ ഡയറിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അതിനുശേഷം, പ്രധാനമന്ത്രി ചെന്നൈയിലേക്ക് പോകുകയും വൈകുന്നേരം ചെന്നൈയിലെ ജെ.എല്‍.എന്‍ (ജവഹര്‍ലാല്‍ നെഹ്രു) ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ജൂലൈ 29ന് രാവിലെ അണ്ണാ സര്‍വകലാശാലയുടെ 42-ാമത് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം അദ്ദേഹം ഗിഫ്റ്റ് സിറ്റി സന്ദര്‍ശിക്കാന്‍ ഗാന്ധിനഗറിലേക്ക് പോകും, അവിടെ വൈകുന്നേരം ഏകദേശം 4 മണിക്ക് അദ്ദേഹം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.

പ്രധാനമന്ത്രി ഗുജറാത്തില്‍

ജൂലൈ 28ന് പ്രധാനമന്ത്രി സബര്‍ ഡയറി സന്ദര്‍ശിക്കുകയും, 1000 കോടിയിലധികം രൂപ ചെലവുവരുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്ലും നടത്തുകയും ചെയ്യും. ഈ പദ്ധതികള്‍ പ്രാദേശിക കര്‍ഷകരെയും പാല്‍ ഉല്‍പ്പാദകരെയും ശാക്തീകരിക്കുകയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 120 ദശലക്ഷം ടണ്‍ (എം.ടി.പി.ഡി) ഉല്‍പ്പാദന ശേഷിയുള്ള പൗഡര്‍ പ്ലാന്റ് സബര്‍ ഡയറിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മൊത്തം പദ്ധതിയുടെ ആകെ ചെലവ് 300 കോടി രൂപയിലേറെയാണ്. പ്ലാന്റിന്റെ രൂപരേഖ ആഗോള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലുള്ളതാണ്. ഏതാണ്ട് പൂജ്യം വികരണമുള്ള ഇത് ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുള്ളതുമാണ്. പ്ലാന്റില്‍ ഏറ്റവും പുതിയതും പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ബള്‍ക്ക് പാക്കിംഗ് (തനിയെ പ്രവര്‍ത്തിക്കുന്ന വന്‍തോതിലുള്ള പാക്കിംഗ് സംവിധാനം) ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. സബര്‍ ഡയറിയിലെ അസെപ്റ്റിക് മില്‍ക്ക് (പാല്‍ നശിച്ചുപോകാതെ)പാക്കേജിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രതിദിനം 3 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഏറ്റവും അത്യാധുനികമായ പ്ലാന്റാണിത്. ഏകദേശം 125 കോടിയോളം രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പാല്‍ ഉല്‍പ്പാദകര്‍ക്ക് മികച്ച വേതനം ഉറപ്പാക്കാന്‍ പദ്ധതി സഹായിക്കും.

'പ്രക്ഷോഭം രാജ്യം കാണാൻ ഇരിക്കുന്നേയുള്ളൂ'; ജയിലുകൾ പോരാതെ വരും, മോദിയോട് കെ സി വേണുഗോപാല്‍

സബര്‍ ചീസ്, വേ ഡ്രൈയിംഗിനുമുള്ള(മോര് വറ്റിക്കലിനും) പദ്ധതികളുടെ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. പദ്ധതിക്ക് കണക്കാക്കിയിട്ടുള്ള തുക ഏകദേശം 600 കോടി രൂപയാണ്. ചെഡ്ഡാര്‍ ചീസ് (20 എം.ടി.പി.ഡി), മൊസറെല്ല ചീസ് (10 എം.ടി.പി.ഡി), സംസ്‌കരിച്ച ചീസ് (16 എം.ടി.പി.ഡി) എന്നിവ പ്ലാന്റ് നിര്‍മ്മിക്കും. ചീസ് നിര്‍മ്മാണ വേളയില്‍ ഉണ്ടായിവരുന്ന മോര്, വറ്റിക്കുന്നതിനുള്ള വേ ഡ്രൈയിംഗ് യന്ത്രത്തിന് 40 എം.ടി.പി.ഡിയുടെ ശേഷിയുണ്ടായിരിക്കും. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്) ഭാഗമാണ് സബര്‍ ഡയറി, ഇത് അമുല്‍ ബ്രാന്‍ഡിന് കീഴിലുള്ള മുഴുവന്‍ പാലും പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.

ജൂലൈ 29 ന് പ്രധാനമന്ത്രി ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി) സന്ദര്‍ശിക്കും. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനുമുള്ള സാമ്പത്തിക, സാങ്കേതിക സേവനങ്ങളുടെ ഒരു സംയോജിത കേന്ദ്രമായാണ് ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററുകളിലെ (ഐ.എഫ്.എസ്.സി) സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഏകീകൃത നിയന്ത്രതാവായ (റെഗുലേറ്റര്‍) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയുടെ (ഐ.എഫ്.എസ്.സി.എ) ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

ഗിഫ്റ്റ് - ഐ എഫ് എസ് സിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ചായ (അന്താരാഷ്ട്ര കട്ടിപ്പൊന്ന് വിനിമയകേന്ദ്രം) ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് (ഐ.ഐ.ബി.എക്‌സ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ സ്വര്‍ണ്ണത്തിന്റെ സാമ്പത്തികവല്‍ക്കരണത്തിന് പ്രേരണ നല്‍കുന്നതിന് പുറമെ, ഉത്തരവാദിത്ത സ്രോതസ്സും ഗുണനിലവാരവും ഉറപ്പുനല്‍കിക്കൊണ്ട് കാര്യക്ഷമമായ വില കണ്ടെത്തലിന് ഐ.ഐ.ബി.എക്‌സ് സൗകര്യമൊരുക്കും.

പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍

ചെന്നൈയിലെ ജെ.എല്‍.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന പരിപാടി. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഒളിമ്പ്യാഡിന്‍റെ ദീപശിഖാ റാലി ജൂണ്‍ 19-ന് ദില്ലിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫിഡെ ആസ്ഥാനത്തേക്ക് പോകുന്നതിന് മുമ്പ് 40 ദിവസങ്ങളിലായി രാജ്യത്തെ 75 പ്രതികാത്മക സ്ഥലങ്ങളില്‍ ദീപശിഖ യാത്ര ചെയ്ത് 20,000 കിലോമീറ്ററിന് അടുത്ത് സഞ്ചരിച്ച് മഹാബലിപുരത്ത് സമാപിച്ചു. 2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 9 വരെ ചെന്നൈയിലാണ് 44-ാമത് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 1927 മുതല്‍ സംഘടിപ്പിക്കുന്ന ചെസ് ഒളിമ്പ്യാഡ് 30 വര്‍ഷത്തിന് ശേഷമാണ് ഏഷ്യയിലെത്തുന്നത്. 187 രാജ്യങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഏതൊരു ചെസ് ഒളിമ്പ്യാഡിലേയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. 6 ടീമുകളിലായി 30 കളിക്കാരെ ഇറക്കികൊണ്ട് മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും വലിയ സംഘമായാണ് പോരാട്ടത്തിനിറങ്ങുന്നത്.

ജൂലായ് 29-ന് ചെന്നൈയിലെ പ്രശസ്തമായ അണ്ണാ സര്‍വകലാശാലയുടെ 42-ാമത് ബിരുദദാനചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ 69 പേര്‍ക്ക് അദ്ദേഹം സ്വര്‍ണമെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതണം ചെയ്യും. 1978 ലാണ് അണ്ണാ സര്‍വകലാശാല സ്ഥാപിതമായത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന സി എന്‍ അണ്ണാദുരൈയുടെ നാമധേയമാണ് ഇതിന് നല്‍കിയിരിക്കുന്നത്.

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

click me!