
ബെംഗളൂരു: മുസ്ലിം വിദ്യാർത്ഥിയെ തീവ്രവാദി എന്ന് അധിക്ഷേപിച്ച് പ്രൊഫസർ. ബെംഗളൂരു പിഇഎസ് സർവകലാശാലയിലാണ് സംഭവം. ക്ലാസ്സിൽ നിന്ന് പുറത്തു പോകാൻ അനുമതി ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. മോശം വാക്കുകൾ ഉപയോഗിച്ചെന്നും 13 തവണ തീവ്രവാദി എന്ന് വിളിച്ചെന്നും വിദ്യാർത്ഥി പറയുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെക്കെതിരെ ആണ് നടപടി. വിദ്യാർത്ഥികൾ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു.
'നിനക്ക് നാണമില്ലേ' എന്നാണ് ചെക്ക് പാറ്റേണുള്ള ഹാഫ് സ്ലീവ് ഷർട്ട് ധരിച്ച പ്രൊഫസർ ക്ലാസ് മുറിയിൽ ആക്രോശിച്ചത്. പിന്നാലെ 'തീവ്രവാദി' എന്നും വിളിച്ചു. ക്ലാസ്സിലെ മറ്റൊരു വിദ്യാർത്ഥി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെയാണ് അധ്യാപകനെ സർവകലാശാല സസ്പെൻഡ് ചെയ്തത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സസ്‌പെൻഷൻ. വിദ്യാർത്ഥിയുടെ പരാതി ലഭിച്ചെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തും വരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു എന്നുമാണ് പിഇഎസ് സർവകലാശാല വൈസ് ചാൻസലർ ഒപ്പിട്ട കത്തിൽ പറയുന്നത്. ഇതിൽ എന്താണ് പരാതി എന്നുപറയുന്നില്ല. അതേസമയം വിദ്യാർത്ഥിയെ പിന്തുണച്ച മൂന്ന് വിദ്യാർത്ഥികളെ മറ്റ് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്തതായി പരാതിയുണ്ട്. എന്നാൽ ഇക്കാര്യം യൂണിവേഴ്സിറ്റി സ്ഥിരീകരിക്കുന്നില്ല.
ആരോപണ വിധേയനായ പ്രൊഫസർ സർവകലാശാലയിലെ മുഴുവൻ സമയ അധ്യാപകനല്ലെന്ന് വിസി പറഞ്ഞു. ചിലപ്പോൾ ക്ലാസ് മുറിയിൽ അച്ചടക്കമില്ലായ്മ ഉണ്ടായാൽ അമിതമായ പ്രതികരണമുണ്ടായേക്കാം. എന്നാൽ ആരോപണവിധേയനായ അധ്യാപകന്‍റെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് വിസി പറഞ്ഞു. സർവകലാശാലയുടെ ചരിത്രത്തിൽ ഇതുപോലൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും വൈസ് ചാൻസലർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam