ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; കേന്ദ്ര നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി

By Web TeamFirst Published Aug 6, 2019, 6:44 PM IST
Highlights

കശ്മീർ വിഷയത്തിൽ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകൻ എം എൽ ശർമ്മയാണ് ഹർജി നൽകിയത്. 

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകനായ എം എൽ ശർമയാണ് കേന്ദ്ര നടപടി ചോദ്യം ചെയ്തുകൊണ്ട് ഹർജി സമർപ്പിച്ചത്.

തിങ്കളാഴ്ച്ചയാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് അത്തരം അനുച്ഛേദം റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്. ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയതെന്നും കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് അമിത് ഷാ പറഞ്ഞു. നിരവധി പേരാണ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

Also Read: 'കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാനാണ് 370-ാം വകുപ്പ് എടുത്തു കളയുന്നത്'; ചര്‍ച്ചകള്‍ക്ക് അമിത് ഷായുടെ മറുപടി

1954 - ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്. ഇത് പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമ നിർമ്മാണസഭയുടെ അംഗീകാരം വേണം. ഈ അനുച്ഛേദമാണ് സർക്കാർ ശുപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീർ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്. 

Also Read: കശ്മീരിന് പ്രത്യേക പദവി എങ്ങനെ വന്നു? ആര്‍ട്ടിക്കിള്‍ 370, 35 എ; അറിയേണ്ടതെല്ലാം

click me!