
ദില്ലി: എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ. രാജ്യത്തെക്കുറിച്ചോ അവിടത്തെ നിയമങ്ങളെക്കുറിച്ചോ രാഹുൽഗാന്ധിക്ക് അറിവില്ലെന്നും അതുകൊണ്ട് കോൺഗ്രസിന്റെ രാഹുവായി രാഹുൽഗാന്ധി മാറിയെന്നും ശിവരാജ് ചൗഹാൻ പരിഹസിച്ചു. നിരവധി ബിജെപി നേതാക്കളാണ് രാഹുലിനെതിരെയും കോൺഗ്രസിനെതിരേയും വിമർശനവുമായി രംഗത്തെത്തുന്നത്.
രാജ്യത്തെക്കുറിച്ചും രാജ്യത്തെ നിയമങ്ങളെക്കുറിച്ചും ബോധമില്ലാത്തയാളാണ് രാഹുൽഗാന്ധി. രാജ്യം ഭരിക്കുന്നത് ഭരണഘടനക്ക് അനുസൃതമായാണ്. അല്ലാതെ വാചകങ്ങൾ കൊണ്ടല്ല. രാജ്യത്തിന്റെ പ്രശ്നം കോൺഗ്രസ് ആണെന്നും കോൺഗ്രസിന്റെ പ്രശ്നം രാഹുൽ ഗാന്ധിയാണെന്നും രാജ്യത്തെ ജനങ്ങൾക്കറിയാം. -വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ചൗഹാൻ പറഞ്ഞു. കോൺഗ്രസിന്റെ രാഹുവാണ് രാഹുൽ. കോൺഗ്രസിലെ അടിമകളായ നേതാക്കളാണ് രാഹുലിനെ ദേശീയ നേതാവായി ഉയർത്താൻ ശ്രമിക്കുന്നത്. സത്യത്തിൽ ഗാന്ധി-നെഹ്റു കുടുംബത്തിലെ എറ്റവും പരാജിതനായ, മടിയനായ,നിരുവത്തരവാദിയായ,അശ്രദ്ധാലുവായ ഒരേയൊരാൾ രാഹുൽ ഗാന്ധി മാത്രമാണെന്നും ശിവരാജ് ചൗഹാൻ പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് കുമാർ മോദി പറഞ്ഞു. യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരനാണെന്നും ലളിത് മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. തനിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും ലളിത് മോദി പറയുന്നു.
നിയമവ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്ന് ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധിയും സംഘവും. എപ്പോഴാണ് ആ കുറ്റങ്ങള്‍ക്ക് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പകപോക്കല്‍ നടത്തുകയാണ്. രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും. തെളിവുകളുമായി അദ്ദേഹത്തിന് ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ട്വിറ്ററിലൂടെയുള്ള ലളിത് മോദിയുടെ പരാമര്‍ശങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam