
പാറ്റ്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോൺഗ്രസ് ഉയർത്തിയത്. ഗ്രാമത്തിലെ വീടുകൾക്ക് നമ്പർ നൽകിയിട്ടില്ലാത്തതിനാൽ സാങ്കൽപ്പിക നമ്പർ രേഖപ്പെടുത്തിയതാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പ്രതികരിച്ചു.
വീട് നമ്പർ 6 ലാണ് ഗ്രാമത്തിലെ 947 പേരും താമസിക്കുന്നതെന്നും നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുള്ള നിദാനിയെ മുഴുവൻ പട്ടിക ഒരു സാങ്കൽപ്പിക ഭവനമാക്കി മാറ്റിയെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. ബൂത്ത് ലെവൽ ഓഫീസർ വീടുതോറും പരിശോധന നടത്തുന്നതല്ലേയെന്നും പിന്നെങ്ങിനെയാണ് യഥാർത്ഥ വീട്ടുനമ്പറുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും ചോദിച്ച കോൺഗ്രസ്, ആർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നതെന്നും ചോദിച്ചു. വീട്ടുനമ്പറുകൾ മായ്ച്ചുകളഞ്ഞാൽ വ്യാജ വോട്ടും ഇരട്ട വോട്ടും മരിച്ചവരുടെ വോട്ടുകളും തള്ളുക പ്രയാസമാണെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.
ഒരു ചെറിയ ഗ്രാമത്തിലെ 947 വോട്ടർമാരെ ഒരു വിലാസത്തിൽ 'തള്ളാൻ' കഴിയുമെങ്കിൽ, ബീഹാറിലും ഇന്ത്യയിലാകെയും എത്ര വലിയ ക്രമക്കേടുകൾ നടക്കുമെന്ന് സങ്കൽപ്പിക്കണം. ജനാധിപത്യം മോഷ്ടിക്കപ്പെടുന്നുവെന്നും നിദാനി അതിന്റെ ജീവിക്കുന്ന തെളിവാണെന്നും ഔദ്യോഗിക എക്സ് ഹാൻ്റിലിൽ തിരികൊളുത്തിയ ആരോപണത്തിലൂടെ കോൺഗ്രസ് ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് ഇതിൽ പ്രതികരിക്കാനും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഒരു ഗ്രാമം മുഴുവൻ ഒരു വീട്ടിൽ താമസമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മായാജാലം കണ്ടോയെന്ന് പറഞ്ഞാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി പോസ്റ്റ് റീട്വീറ്റ് ചെയ്തത്. പിന്നാലെ ഗയ ജില്ലാ ഭരണകൂടം ഗ്രാമവാസികളുടെ നാല് വീഡിയോകൾ പുറത്തുവിട്ടു. പല ഗ്രാമങ്ങളിലും വീട്ടുനമ്പറുകൾ അനുവദിക്കുന്നില്ലെന്നും അതിനാലാണ് പ്രതീകാത്മക നമ്പർ നൽകിയതെന്നുമാണ് വിശദീകരണം. പല ഗ്രാമങ്ങളിലും, ചേരികളിലോ, താത്കാലിക വാസസ്ഥലങ്ങളിലോ, വീടുകൾക്ക് സ്ഥിരമായ വീട്ടു നമ്പറുകൾ ഇല്ലെന്നും അവിടങ്ങളിൽ ബിഎൽഒ നേരിട്ട് പ്രദേശം സന്ദർശിച്ച് ഓരോ വീടിനും ഒരു സീരിയൽ നമ്പർ നൽകുന്നതാണ് പതിവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. വോട്ടർമാരെ പട്ടികപ്പെടുത്തുന്നതിനും ശരിയായ ക്രമത്തിൽ രേഖപ്പെടുത്തുന്നതിനുമുള്ള സൗകര്യത്തിനായി മാത്രമാണ് ഈ നമ്പറെന്നും വോട്ടറെ തിരിച്ചറിയുന്നതിനും വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ടെന്നും ബീഹാർ ചീഫ് ഇലക്ടറൽ ഓഫീസ് വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam