
ദില്ലി: രാജ്യതലസ്ഥാനത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അതിശക്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ദില്ലിയിൽ അസാധാരണ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും ഉടനടി രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങളുടെ ഭാവി നിലവിലെ സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്‍റ് എന്നും ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോൺഗ്രസ് നിലപാട്.
സി ജെ പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലെത്തിയ കോൺഗ്രസ് നേതാക്കൾക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായതോടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിലേക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധം വ്യാപിപ്പിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി കോൺഗ്രസിലെ എം പിമാരും നേതാക്കളുമെല്ലാം തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പ്രതിഷേധിച്ച നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും അത് അതിശക്തമായി പ്രതിരോധിക്കപ്പെട്ടു. തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സമരസ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
നീറ്റ് പരിക്ഷ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സി ജെ പി ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചൂക്കിനെ ബലമായി മാറ്റിയതോടെയാണ് പ്രതിഷേധം കനത്തത്. ഇന്നലെ ജന്തർ മന്ദറിലെ സമരപന്തൽ പൊളിച്ച് നീക്കിയതോടെയാണ് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. പൊലീസ് ലാത്തിചാർജിനെതിരെയാണ് ഇന്ന് പ്രതിഷേധം വീണ്ടും ശക്തമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam