'വെറുപ്പ് വിദ്വേഷം മാത്രമേ ഉണ്ടാക്കൂ'; ബിജെപി വക്താക്കളുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രാഹുൽ ​ഗാന്ധി

Published : Jun 05, 2022, 11:09 PM IST
'വെറുപ്പ് വിദ്വേഷം മാത്രമേ ഉണ്ടാക്കൂ'; ബിജെപി വക്താക്കളുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രാഹുൽ ​ഗാന്ധി

Synopsis

സ്നേഹവും സാഹോദര്യവും മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുകയുള്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി വക്താക്കളുടെ വിദ്വേഷ പ്രസംഗത്തിലെ അറബ് പ്രതിഷേധത്തിലാണ് രാഹുലിൻ്റെ പ്രതികരണം.

ദില്ലി: വെറുപ്പ് വിദ്വേഷം മാത്രമേ ഉണ്ടാക്കൂ എന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹവും സാഹോദര്യവും മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുകയുള്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി വക്താക്കളുടെ വിദ്വേഷ പ്രസംഗത്തിലെ അറബ് പ്രതിഷേധത്തിലാണ് രാഹുലിൻ്റെ പ്രതികരണം.

ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും  പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും പ്രതിഷേധത്തിന് വഴി തുറന്നിരുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.പ്രവാചക നിന്ദയിൽ ഒമാനിലും  വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിൻ്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു.

ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശത്തെ തുടർന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇതിനു പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയും പുറത്തിറങ്ങി.

"ചില വ്യക്തികൾ നടത്തിയ വിവാദ പ്രസ്താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഇത് വിവിധ വ്യക്തികളുടെ കാഴ്ചപ്പാടുകളാണ്" എന്ന് അംബാസഡർ ദീപക് മിത്തൽ അറിയിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

"നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയര്‍ത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുത്," ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.

ബിജെപി വക്താവ് നൂപുർ ശർമ, സഹപ്രവർത്തകൻ നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ  പരാമർശങ്ങളാണ് ഖത്തറിൻ്റേയും ഒമാൻ്റേയും പ്രതിഷേധത്തിന് വകവച്ചത്. സംഭവത്തിൽ . ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നൂപൂർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു