ജയ്പുര്‍: കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് രാഹുലും ഖർഗെയും പറഞ്ഞത്... നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സച്ചിൻ പൈലറ്റ് പറഞ്ഞ് വാക്കുകളാണ്. പക്ഷേ, രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മുന്നോട്ട് പോകുമ്പോള്‍ കൈയിലിരുന്ന ഒരു സംസ്ഥാനം കൂടെ കോണ്‍ഗ്രസ് നഷ്ടമാകുമെന്ന വ്യക്തമായ സൂചകളാണ് വരുന്നത്. ബിജെപിയെ തകര്‍ത്ത് കഴിഞ്ഞ തവണ വിജയം നേടിയ സംസ്ഥാനത്ത് ഇത്തവണ പാര്‍ട്ടിക്കുള്ളിലെ തമ്മിലടി തന്നെയാണ് തോല്‍വിക്ക് കാരണമായതെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
ബിജെപി കോണ്‍ഗ്രസിലെ തമ്മിലടി കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വടംവലികള്‍ പരിഹരിക്കപ്പെട്ടുവെന്ന് പല തവണ നേതൃത്വം ആവര്‍ത്തിച്ചെങ്കിലും ആ മുറിവുകള്‍ ഉണങ്ങിയിരുന്നില്ലെന്ന് ഫലം വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ തർക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്ന അവസ്ഥയുമുണ്ടായി.
മന്ത്രിമാർക്ക് എല്ലാവർക്കും വീണ്ടും സീറ്റ് നല്‍കണമെന്നും ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയവർക്കും പിന്തുണച്ച സ്വതന്ത്രർക്കും സീറ്റ് നല്‍കണമെന്നുമാണ് ഗെഹ്ലോട്ടിന്‍റെ നിബന്ധന. എന്നാൽ ഇത് അംഗീകരിക്കാൻ ദേശീയ നേതൃത്വം തയ്യാറായിരുന്നില്ല. വിജയ സാധ്യതയുള്ള സീറ്റുകള്‍ കൂടുതല്‍ നേടിയെടുക്കാൻ ഗെഹ്ലോട്ടും സച്ചിനും തമ്മിൽ വടംവലിയും നടന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പിക്ക് വമ്പൻ മുന്നേറ്റമാണെന്നാണ് വ്യക്തമാകുന്നത്.
മധ്യപ്രദേശിൽ ഭരണത്തുടർച്ചയിലേക്ക് കുതിക്കുന്ന ബി ജെ പി രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിനെ നിലംപരിശാക്കുന്ന വിജയത്തിലേക്കാണ് ബി ജെ പിയുടെ കുതിപ്പ്. ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം പ്രകാരം 157 സീറ്റിലാണ് ബി ജെ പിയുടെ ലീഡ് നില. കോൺഗ്രസാകട്ടെ കേവലം 69 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam