
ദില്ലി: രാജസ്ഥാനിലെ ആറ് ജില്ലകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചതെങ്കിലും മൂന്ന് ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ 'തുണച്ച'താണ് ബിജെപിക്ക് നേട്ടമായത്. ഭരണം പിടിച്ച ജയ്പുര്‍, ഭാരത്പുര്‍, സരോഹി എന്നിവിടങ്ങളില്‍ സരോഹിയില്‍ മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. എന്നാല്‍ ജയ്പുരിലും ഭാരത്പുരിലും ജില്ലാ പഞ്ചായത്തില്‍ ബിജെപി ബോര്‍ഡ് രൂപീകരിച്ചു.
ജയ്പുരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച രമാദേവി കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് രാജിവെച്ച് 11ന് ബിജെപിയില്‍ ചേര്‍ന്നു. വൈകുന്നേരം നടന്ന ജില്ലാ പഞ്ചായത്ത് പ്രമുഖ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ബിജെപിക്ക് 25ഉം കോണ്‍ഗ്രസിന് 26ഉം സീറ്റാണ് ലഭിച്ചത്. രമാദേവിയോടൊപ്പം മറ്റൊരു കോണ്‍ഗ്രസ് അംഗവും ബിജെപിക്ക് വോട്ട് ചെയ്തതോടെ അവര്‍ക്ക് 27 വോട്ട് ലഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിക്കുകയാണെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. ജോധ്പുര്‍, സാവായി മോധാപുര്‍, ദൗസ എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണസമിതി രൂപീകരിച്ചത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രെയിലറാണ് കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam