
അടുത്തിടെയാണ് തമിഴ്നാട്ടിലെ ഒരു വൃദ്ധനായ പോസ്റ്റുമാൻ വാർത്തകളിൽ നിറഞ്ഞത്. അദ്ദേഹം ജോലിയോട് കാണിച്ച ആത്മാർത്ഥതയുടെ ജീവിതകഥ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പങ്കുവച്ചതിന് പിന്നാലൊയിരുന്നു ഇത്. ഇതോടെ രാജ്യം മുഴുവൻ ഈ മാസം ആദ്യം വിരമിച്ച പോസ്റ്റുമാന്‍ ഡി ശിവന്‍റെ കഥയറിഞ്ഞു.
അറിഞ്ഞവരെല്ലാം ശിവന് ആദരമറിയിച്ച് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ ആ വലിയ സേവനത്തിന് ആദരമറിയിക്കുകയാണ് രാജീവ് ചന്ദ്രശേഖർ എംപി. മൂപ്പത് വർഷത്തെ പകരംവയ്ക്കാനില്ലാത്ത സേവനത്തിന് നന്ദി പറയുന്നതായി അദ്ദേഹം ശിവന് അയച്ച കത്തിൽ പറയുന്നു.
'ഇന്നത്തെയും ഭാവിയിലെയും പൊതുസേവകരുടെ തലമുറകൾക്ക് വലിയ പ്രചോദനമാണ് താങ്കളുടെ ആത്മാർത്ഥതയും ഉത്തരവാദിത്തവും എന്ന് നിസംശയം പറയാം'- എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. രാജ്യത്തിന് നൽകിയ വിലമതിക്കാനാകാത്ത സേവനത്തിന് ചെറിയൊരു സന്തോഷമായി ഒരു ലക്ഷം രൂപ സമ്മാനമായി സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖരൻ എംപി കത്തിൽ വ്യക്തമാക്കി. കത്തും പാരിതോഷികവും കിട്ടിയ ശിവൻ എംപിക്ക് നന്ദിയറിയിച്ചു.
"
കത്തുകൾ നൽകാനായി കൊടുംകാടുകളും, കുന്നിൻ ചെരുവുകളും, വഴുക്കലുള്ള പാറക്കെട്ടുകളും കടന്ന് ദിവസവും 15 കിലോമീറ്റർ ദൂരമാണ് ശിവൻ നടന്നിരുന്നത്. ഒന്നും രണ്ടും വർഷമല്ല, 30 വർഷക്കാലം കാൽനടയായി ഡി ശിവൻ തമിഴ്‌നാട്ടിലെ വിദൂര സ്ഥലങ്ങളിൽ കത്തുകൾ എത്തിച്ചുകൊടുത്തതായിരുന്നു അദ്ദേഹത്തെ വാർത്തകളിൽ നിറച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam