തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണങ്ങൾക്കിടെ, സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. 

ദില്ലി: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏഴ് മണ്ഡലങ്ങളിലെ ഒഴിവ് വിജ്ഞാപനം ഇറക്കിയെങ്കിലും തമിഴ്നാടിനെ പരിഗണിച്ചില്ല. ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലത്തിൽ വീതം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ഗവർണർക്ക് മുന്നിൽ കുതിരക്കച്ചവട ആരോപണം പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇതിന് ഇന്നലെ ഗവർണർ അമിത് ഷായെ കണ്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്നാട്ടിൽ സർക്കാർ കാലാവധി തികയ്ക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്നലെ പറഞ്ഞിരുന്നു. ടിവികെ സർക്കാർ ഉടൻ വീഴുമെന്ന് പലരും പറയുന്നു. എന്നാൽ സർക്കാർ അഞ്ച് വർഷം തികയ്ക്കും. മതേതരത്വത്തിലും അഴിമതിക്കെതിരായ പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ടിവികെ സർക്കാറിനെ കാലാവധി പൂർത്തിയാക്കാൻ കോൺഗ്രസ് സഹായിക്കുമെന്ന് പി. ചിദംബരം ഉറപ്പ് നൽകി. പിന്നാലെ കോൺ​ഗ്രസിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. അതേസമയം, അമിത് ഷായുമായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ചർച്ചയായി. സെന്തിൽ ബാലാജി അടക്കം ഡിഎംകെ മുൻ മന്ത്രിമാർക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ടുള്ള സർക്കാർ കത്ത് ചർച്ച ആയതായാണ് സൂചന.

തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതിൽ കടുത്ത ആരോപണവുമായി ടി വി കെ രംഗത്ത് എത്തിയിരുന്നു. സർക്കാരിനെ വീഴ്ത്താനുള്ള ഡി എം കെയുടെ നീക്കം രഹസ്യാന്വേഷണ വിഭാഗം തകർത്തെന്നാണ് ടി വി കെ നേതാക്കൾ അവകാശപ്പെട്ടത്. 35 കോടി വരെ എം എൽ എമാർക്ക് വാഗ്ദാനം ചെയ്തായിരുന്നു നീക്കം നടന്നതെന്നും മന്ത്രി നിർമൽ കുമാർ വിവരിച്ചു. ടി വി കെ എം എൽ എമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കുന്നതിനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു. വാഗ്ദാനത്തിൽ വീഴാത്തവരെ ഭീഷണിപ്പെടുത്തിയതായും ടി വി കെ നേതാക്കൾ വിവരിച്ചു. ആകെ 15 ടി വി കെ എം എൽ എമാരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി നീക്കം. ഇതിൽ 12 എം എൽ എമാരെ പ്രതികൾ പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്.