
ഗുവാഹത്തി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ നിർദേശം. നവംബര്‍ 17 ന് വിരമിക്കുന്നതിന് ശേഷം അസമില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്ന രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്കും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് നിര്‍ദേശം. അയോധ്യ വിധിക്ക് ശേഷം രഞ്ജന്‍ ഗൊഗോയി അടക്കമുള്ള അഞ്ച് ജസ്റ്റിസുമാരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
ദിബ്രുഗറിലെ കുടുംബവീടിനും ഗുവാഹത്തിയിലെ വീടിനും സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നും അസം പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.
എന്നാല്‍ രഞ്ജന്‍ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുന്നതിനേക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ ഗുവാഹത്തിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ ഗൊഗോയിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കമ്മീഷണരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അത്തരം വീഴ്ചകള്‍ ഗുവാഹത്തിയിലെ രഞ്ജന്‍ ഗൊഗോയിയുടെ പുതുക്കിയ വീട്ടില്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും അസം പൊലീസ് പ്രതികരിച്ചു. നവംബര്‍ 9നാണ് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam