
ദില്ലി: വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ ഫയൽ ചെയ്ത ഒന്നിലധികം എഫ്ഐആറുകളിൽ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച് രണ്‍ബീര്‍ അലഹാബാദിയ. ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ മകൻ അഭിനവ് ചന്ദ്രചൂഡ് ആണ് അലഹാബാദിയയുടെ അഭിഭാഷകന്‍. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒരുമിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. തനിക്കും ഷോയിൽ ഉൾപ്പെട്ട മറ്റുള്ളവർക്കും സമൻസ് അയച്ച ഗുവാഹത്തി പോലീസിൻ്റെ അറസ്റ്റിനു മുന്നോടിയായി രണ്‍വീര്‍ മുൻകൂർ ജാമ്യവും തേടിയിട്ടുണ്ട്.
ഹാസ്യനടൻ സമയ് റെയ്‌ന അവതാരകനായ ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് എന്ന യൂട്യൂബ് റിയാലിറ്റി ഷോയ്‌ക്കിടെ നടത്തിയ വിവാദ പരാമർശങ്ങളിന്മേലാണ് പരാതികളുയരുന്നത്. ഷോയ്ക്കിടെ അശ്ലീലം കലര്‍ന്ന ഭാഷ ഉപയോഗിച്ചതിന് 30 പേർക്കെതിരെ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. പരിപാടി അവതരിപ്പിച്ചവര്‍, സംഘാടകര്‍, ആതിഥേയർ ഇങ്ങനെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റുമായി ബന്ധപ്പെട്ട 30 വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മഹാരാഷ്ട്ര പൊലീസ് രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രൂപാലി ചകാങ്കർ ഷോയുടെ പേരില്‍ പരാതി ലഭിച്ചതായും സംപ്രേക്ഷണം നിർത്തിവയ്ക്കാൻ പോലീസ് വകുപ്പിന് നിർദ്ദേശം നല്‍കിയതായും അറിയിച്ചിരുന്നു. വിവാദ എപ്പിസോഡ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
അതേ സമയം ഷോയില്‍ വിവാദ പരാമര്‍ശം വന്‍ പ്രതിഷേധം ഉണ്ടാക്കിയതോടെ 31 കാരനായ രണ്‍വീര്‍ അലഹബാദിയ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സമയ് റെയ്നയും മാപ്പ് പറഞ്ഞിരുന്നു. ഇതേ ഷോയില്‍ കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും വലിയ വിവാദമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...