
ഉന്നാവോ: കാൺപൂരിൽ കൂട്ട ബലാത്സംഗത്തിനെതിരയായ പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത് പ്രതി. വെടിവയ്പിൽ പെൺകുട്ടിയുടെ 48കാരിയായ അമ്മ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ആക്രമണ ശേഷം പ്രതി സ്വയം വെടിയുതിർത്ത് മരിച്ചു. ഉത്തർ പ്രദേശിലെ ഉന്നാവോയിലെ ഇരയുടെ വീട്ടിലേക്കാണ് കേസിലെ പ്രതിയും സഹായിയും അടക്കം രണ്ട് പേർ അതിക്രമിച്ച് കയറി വെടിയുതിർത്തത്. തിങ്കളാഴ്ചയാണ് സംഭവം. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു യുവാവിന്റെ ആക്രമണം. വീടിനകത്തേക്ക് കയറിയ യുവാക്കൾ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേർക്ക് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. പ്രതികൾ ജാമ്യത്തിലിറങ്ങി രണ്ട് മാസം പൂർത്തിയാകും മുൻപാണ് അക്രമം. കഴിഞ്ഞ ആഴ്ച പെൺകുട്ടിയുടെ കുടുംബം വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഈ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
രണ്ട് നാടൻ തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. പെൺകുട്ടിയും ആറ് കുടുംബാംഗങ്ങളും കിടന്നുറങ്ങിയിരുന്ന മുറിയിലേക്ക് എത്തിയായിരുന്നു അയൽക്കാരൻ കൂടിയായ പ്രതിയുടെ ആക്രമണം. പെൺകുട്ടിയുടെ അമ്മയ്ക്കും അച്ഛനും രണ്ട് സഹോദരിമാർക്കും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. ആസൂത്രണം ചെയ്തുള്ളതാണ് ആക്രമണമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ 24കാരിയായ സഹോദരിയേയും പിതാവിനേയും കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അക്രമം നടത്തിയ യുവാക്കളിലൊരാളുടെ ഫോണിൽ പെൺകുട്ടിയെ ആക്രമിക്കാൻ പോകുന്നതായി ഇയാൾ സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുട്ടിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam