ഗലോട്ടിൻ്റെ വിശ്വസ്തർക്കെതിരെ നടപടിക്ക് ശുപാർശ; ഹൈക്കമാൻഡ് നിരീക്ഷകർ റിപ്പോർട്ട് നൽകി

By Web TeamFirst Published Sep 27, 2022, 7:58 PM IST
Highlights

കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെയും അജയ് മാക്കനും സോണിയയെ കണ്ട് കാര്യങ്ങൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെലോട്ടിന്‍റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും എംഎൽഎമാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ദില്ലി: രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗലോട്ടിൻ്റെ വിശ്വസ്തർക്കെതിരെ നടപടിയെടുക്കാന്‍ ശുപാർശ. ഹൈക്കമാൻഡ് നിരീക്ഷകർ റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെയും അജയ് മാക്കനും സോണിയയെ കണ്ട് കാര്യങ്ങൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെലോട്ടിന്‍റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും എംഎൽഎമാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ രാത്രി ജയ്പൂരില്‍ അരങ്ങേറിയ സംഭവങ്ങള്‍ മുഴുവന്‍ അശോക് ഗലോട്ടിന്‍റെ അറിവോടെയായിരുന്നുവെന്നാണ് നിരീക്ഷകരായി  രാജസ്ഥാനില്‍ പോയ മല്ലികാര്‍ജ്ജുന്‍ ഖാർഗെയും അജയ് മാക്കനും സോണിയ ഗാന്ധിയെ അറിയിച്ചത്. ഇരട്ടപദവി വേണ്ടെന്ന പരസ്യപ്രസ്താവനയിലൂടെ നേതൃത്വത്തെ പോലും അശോക് ഗലോട്ട് തെറ്റിദ്ധരിപ്പിച്ചു. നിയമസഭ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് എംഎല്‍എമാര്‍ക്ക് പച്ചക്കൊടി കാട്ടി. സോണിയ ഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ ഗലോട്ട് വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സമാന്തര യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കടുത്ത അച്ചടക്ക ലംഘനം നടന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പിലും അജയ് മാക്കന്‍ ആവര്‍ത്തിച്ചു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ എ കെ ആന്‍റണിയെ ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കം. അശോക് ഗലോട്ടിന് പകരം പുതിയ പേരുകളിൽ ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് ആന്‍റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചത്. അതിനിടെ, സോണിയ തുടരണം എന്ന നിർദ്ദേശവും ഒരു വിഭാഗം ശക്തമാക്കി. ഹൈക്കമാന്‍ഡിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധിയുമായി ഗലോട്ട് ഫോണിൽ സംസാരിച്ചു. എംഎൽഎമാരുടെ നീക്കം തന്‍റെ അറിവോടെയല്ലെന്ന് അശോക് ഗലോട്ട് സോണിയ ഗാന്ധിയെ അറിയിച്ചു എന്നാണ് വിവരം. 

click me!