
ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ് എന്നാണ് വിവരം. ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് നിർണയക വിവരം ലഭിച്ചത്. ഇയാളുടെ സഹോദരൻ മുസാഫർ റാത്തറാണ് ഭീകരർക്ക് ദുബായ്, തുർക്കി പാകിസ്ഥാൻ എന്നിവിടങ്ങളിൽ പോകാൻ സൗകര്യം ഒരുക്കിയത്. മുസാഫർ റാത്തറിന് ജെയ്‌ഷെയുമായി അടുത്ത ബന്ധമാണ്.
അതേസമയം, സ്ഫോടനത്തിൽ എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ നീക്കം. പ്രതികളുടെ ഉടമസ്ഥതയിൽ കൂടുതൽ കാറുകൾ ഉണ്ടോ എന്നും എന്‍ഐഎ പരിശോധിക്കും. പിടിച്ചെടുത്തതിന് പുറമേയുള്ള സ്ഫോടക വസ്തുക്കൾ ഹരിയാനയിൽ പലയിടത്തും സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിവരം. ദില്ലിയില്‍ സ്ഫോടനത്തിന് 2022 മുതൽ ആസൂത്രണം ആരംഭിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ 'ത്രീമയാണ്' ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam