എക്സിറ്റ് പോൾ കണ്ണും പൂട്ടി വിശ്വസിക്കാമോ? പോളിംഗ് ശതമാനം ഉയർന്നത് മഹാസഖ്യത്തെ തുണക്കുമോ?; ബിഹാറിന്റെ ജനവിധി ഇന്നറിയാം

Published : Nov 14, 2025, 02:41 AM IST
Bihar Assembly election

Synopsis

ബിഹാർ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎക്ക് ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്. എന്നാൽ ഉയർന്ന പോളിംഗ് ശതമാനത്തിലാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. ആക്സിസ് മൈ ഇന്ത്യ സർവേ കടുത്ത മത്സരമാണ് പ്രവചിക്കുന്നത്. 

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന്. വിജയഭേരി മുഴക്കി അധികാരത്തിലേറുക ആരാകുമെന്ന ജനവിധി ഇന്നറിയാം. ഇന്ന് (വെള്ളി) രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻ ഡി എ ഭരണം തുടരുമെന്നാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആർ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെയാളുകൾ താൽപര്യപ്പെടുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

കടുത്ത മത്സരമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചനം

ഏറ്റവും ഒടുവിൽ പുറത്തുവന്ന ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലവും ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എക്ക് മുൻതൂക്കം പ്രവചിക്കുന്നതാണെങ്കിലും കടുത്ത മത്സരമെന്ന സൂചനയും നൽകുന്നുണ്ട്. വിവിധ വിഭാഗങ്ങളിലായി നടത്തിയ സർവേയുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ 43% വോട്ടർമാരുടെ പിന്തുണ എൻ ഡി എക്കാണ്. 41 ശതമാനത്തിന്‍റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. വോട്ടർമാരിൽ പുരുഷന്മാരുടെ പിന്തുണ കൂടുതൽ മഹാസഖ്യത്തിന് പ്രവചിക്കുമ്പോൾ സ്ത്രീകൾ എൻ ഡി എക്കൊപ്പമാണ്. ജാതി തിരിച്ചുള്ള കണക്കിൽ എൻ ഡി എയാണ് മുന്നിൽ. തൊഴിൽരഹിതർ, വിദ്യാർത്ഥികൾ തുടങ്ങിയവർ മഹാസഖ്യത്തിനൊപ്പം നിൽക്കുമ്പോൾ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകൾ, സ്വകാര്യ ജീവനക്കാർ തുടങ്ങിയവരുടെ പിന്തുണ എൻ ഡി എക്കൊപ്പമാണ്. ഗ്രാമപ്രദേശങ്ങളിലും, നഗരങ്ങളിലും എൻ ഡി എ മുന്നേറ്റമാണ് കാണുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ നൽകുന്നത്. എല്ലാ എക്സിറ്റ്പോൾ ഫലങ്ങളെയും തേജസ്വി യാദവ് തള്ളിയിരുന്നു.

ഭരണമാറ്റത്തിന്‍റെ സൂചനയെന്ന് മഹാ സഖ്യം

ബിഹാർ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാ സഖ്യം വാദിക്കുന്നത്. എന്നാൽ എൻ ഡി എ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുകയാണെന്നാണ് ബി ജെ പി അവകാശപ്പെട്ടത്. ബിഹാർ കാണാൻ പോകുന്നത് എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്