ഡാൻസ് ചെയ്യാൻ വിസമ്മതിച്ചു; ആറാം ക്ലാസ് വിദ്യാർഥികളെ മുറിയിൽ പൂട്ടി, മുളവടി കൊണ്ട് തല്ലി അധ്യാപകൻ

By Web TeamFirst Published Sep 30, 2022, 8:46 AM IST
Highlights

ഗുംല സെന്റ് മൈക്കിൾസ് സ്കൂളിലെ അധ്യാപകൻ വികാസ് സിരിൽ ആണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. ഡാൻസ് ചെയ്യാൻ നിർദ്ദേശിച്ചിട്ടും വിദ്യാർത്ഥികൾ തയ്യാറാകാഞ്ഞതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. മർദ്ദനവിവരം വിദ്യാർത്ഥികൾ പ്രധാനാധ്യാപകനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. 

ഗുംല: ഡാൻസ് ചെയ്യാൻ വിസമ്മതിച്ചതിന് വിദ്യാർത്ഥികളെ അധ്യാപകൻ മുറിയിലിട്ട് പൂട്ടി. ഇവരെ മുളവടി കൊണ്ട് മർദ്ദിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ​ഗുംലയിലാണ് സംഭവം. പരിക്കേറ്റ വി​ദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രതിഷേധവുമായി രം​ഗത്തെത്തി. 
 
ഗുംല സെന്റ് മൈക്കിൾസ് സ്കൂളിലെ അധ്യാപകൻ വികാസ് സിരിൽ ആണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. ഡാൻസ് ചെയ്യാൻ നിർദ്ദേശിച്ചിട്ടും വിദ്യാർത്ഥികൾ തയ്യാറാകാഞ്ഞതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. മർദ്ദനവിവരം വിദ്യാർത്ഥികൾ പ്രധാനാധ്യാപകനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. വിദ്യാർത്ഥികളെ തല്ലാനാണ് അദ്ദേഹവും പറഞ്ഞത്. 
 
രോഷാകുലരായ മാതാപിതാക്കൾ സ്കൂളിനെതിരെ പ്രതിഷേധിച്ച് രം​ഗത്തെത്തി. കുട്ടികളുടെ ഭാവി വച്ച അധ്യാപകർ പന്താടുകയാണെന്നും നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു. അധ്യാപകർ മൃ​ഗങ്ങളെപ്പോലെയാണ് കുട്ടികളോട് പെരുമാറുന്നതെന്നും മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിൽ സമാന രീതിയിലുള്ള സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ട്. മാതാപിതാക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചു. 13 വിദ്യാർത്ഥികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും  അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ. മാതാപിതാക്കളുടെ പരാതിയിന്മേൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അന്വേഷണസംഘത്തെ നിയോ​ഗിച്ചു. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. 

അതേസമയം, ക്ലാസ് മുറിയിൽ വച്ച് പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ച അധ്യാപകന്റെ മുഖത്ത് നാട്ടുകാർ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചു. ചെരിപ്പ് മാല അണിയിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ചായിബാസയിലാണ് സംഭവം. ഇയാൾ പെൺകുട്ടികളെ ദുരുദ്ദേശത്തോടെ സ്പർശിച്ചെന്നും ആരോപണമുണ്ട്. 
 
യുപി സ്കൂളിൽ പഠിക്കുന്ന ആറ് വിദ്യാർത്ഥികളാണ് അധ്യാപകൻ തങ്ങളെ അശ്ലീലവീഡിയോ കാണിച്ചെന്നും തെറ്റായി സ്പർശിച്ചെന്നും മാതാപിതാക്കളോട് പരാതി പറഞ്ഞത്.    അധ്യാപകനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ  പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് നാട്ടുകൂട്ടം ചേർന്ന് അധ്യാപകനെ ശിക്ഷിക്കാൻ തീരുമാനിച്ചത്. അങ്ങനെയായിരുന്നു നാട്ടുകാരുടെ കരിയഭിഷേകം നടന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അധ്യാപകനെ രക്ഷിക്കുകയായിരുന്നു. പിന്നാലെ,  അധ്യാപകനെ ജയിലിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ധർണ നടത്തി. സംഭവം അന്വേഷിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോ‌യത്. 

Read Also: 'സന്തോഷമില്ല, സമാധാനം വേണം, ഞാൻ പോകുന്നു'; മോഡൽ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ

 

 

click me!