
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യമില്ല. ബെംഗളുരുവിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ദർശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച വരെ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരും. ദർശന്‍റെ പങ്കാളി പവിത്ര ഗൗഡ അടക്കം മറ്റ് 13 പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദർശന്‍റെ ഭാര്യ വിജയലക്ഷ്മിയെ നേരത്തേ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോൾ ദർശൻ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. കൊല നടന്ന ദിവസം ദർശൻ ധരിച്ച വസ്ത്രങ്ങൾ കോസ്റ്റ്യൂം അസിസ്റ്റന്‍റെ പക്കൽ നിന്നും പിടിച്ചെടുത്തു. ഇത് രണ്ടും കേസിലെ നിർണായകമായ തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കുന്നു. രേണുകാസ്വാമിയെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷം ദർശൻ പോയത് ഹൊസകെരെഹള്ളിയിലെ വിജയലക്ഷ്മിയുടെ ഫ്ലാറ്റിലേക്കാണ്.
പുലർച്ചെ ഫ്ലാറ്റിൽ ഒരു പൂജ നടത്താൻ തീരുമാനിച്ചിരുന്നതിനാൽ അതിൽ പങ്കെടുത്ത ശേഷമാണ് ദർശൻ മൈസുരുവിലേക്ക് പോയത്. അവിടെ വച്ചാണ് ജൂൺ 11-ന് ദർശനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കൂറോളമാണ് അന്വേഷണസംഘം വിജയലക്ഷ്മിയെ ചോദ്യം ചെയ്തത്. ദർശന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നോ, സംഭവത്തെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ എന്ന് വിജയലക്ഷ്മിയോട് പൊലീസ് ചോദിച്ചു. ദർശൻ ഉപയോഗിച്ച ഷൂവും വസ്ത്രങ്ങളും എന്ത് ചെയ്തുവെന്ന് ഓർക്കുന്നുണ്ടോ എന്നതും ചോദിച്ചു. കണ്ടെടുത്ത ഷൂവും വസ്ത്രങ്ങളും പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കേസിൽ വിജയലക്ഷ്മിയെ സാക്ഷിയാക്കാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam