
ദില്ലി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിന് വേണ്ടി ആറാം ദിവസവും തെരച്ചിൽ തുടരുകയാണ് പഞ്ചാബ് പൊലീസ്. ഇയാളുടെ നിരവധി കൂട്ടാളികളെ ഇതിനോടകം പിടികൂടിയെങ്കിലും എവിടെയാണ് അമൃത്പാൽ എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. ഞായറാഴ്ച അമൃത്പാലിനും സഹായിക്കും വീട്ടിൽ ഒളിച്ചുതാമസിക്കാൻ അവസരം നൽകിയതിന് ഹരിയാനയിൽ ഒരു സ്ത്രീ ഇന്ന് അറസ്റ്റിലായിട്ടുമുണ്ട്. അതിനിടെയാണ് അമൃത്പാൽ സിങ്ങിന്റെ സ്വകാര്യജീവിതം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. നിരവധി സ്ത്രീകൾ അമൃത്പാലുമായി വിവാഹേതര ബന്ധം സൂക്ഷിക്കുന്നു എന്നാണ് എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും ആരോടും പ്രതിബദ്ധതയില്ല, വളരെ ചുരുങ്ങിയ കാലം മാത്രം ആയുസുള്ള വിവാഹബന്ധങ്ങൾ, അശ്ലീലസംഭാഷണങ്ങൾ നിറഞ്ഞ വീഡിയോകോളുകൾ, പകർത്തിയ സ്വകാര്യദൃശ്യങ്ങൾ കാട്ടി സ്ത്രീകളെ ഭീഷണിപ്പെടുത്തൽ....അമൃത്പാൽ സിങ്ങിന്റെ സ്വകാര്യജീവിതം ഇങ്ങനെയൊക്കെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമൃത്പാൽ സിങ്ങിന്റെ സോഷ്യൽമീഡിയാ ചാറ്റുകളും വീഡിയോകോളുകളും പൊലീസ് വീണ്ടെടുത്തതായി ഇന്ത്യാ ടുഡേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ത്രീകളുമായി 'നേരംപോക്ക്' ബന്ധങ്ങളാണ് വേണ്ടതെന്ന് ഒരു ചാറ്റിൽ അമൃത്പാൽ പറയുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകൾ ബന്ധങ്ങളെ വളരെ പെട്ടന്ന് ഗൗരവത്തിലെടുക്കും, തനിക്ക് അത് പറ്റില്ലെന്നും ഇയാൾ പറയുന്നുണ്ട്. മറ്റൊരു വോയിസ് നോട്ടിൽ താനുമായി ബന്ധത്തിന് തയ്യാറാണോ എന്ന് അമൃത്പാൽ ചോദിക്കുന്നതാണുള്ളത്. സ്ത്രീയുടെ വിവാഹബന്ധത്തിന് ഇതുമൂലം കുഴപ്പങ്ങളുണ്ടാകില്ലെന്നും അമൃത്പാൽ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ തന്നെ ഫോളോ ചെയ്യുന്ന നിരവധി സ്ത്രീകളുമായി അമൃത്പാലിന് ഇത്തരത്തിലുള്ള ബന്ധമാണുള്ളത്. അതിനു തെളിവായി പല ചാറ്റുകളുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആറ് ദിവസമായി അമൃത്പാലിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. തന്നെ പിന്തുടർന്ന അമ്പതോളം പൊലീസ് വാഹനങ്ങളെ വെട്ടിച്ചാണ് ബൈക്കിൽ കയറി അമൃത്പാൽ രക്ഷപ്പെട്ടത്. രാജ്യം വിടാനുള്ള പദ്ധതി അമൃത്പാലിനുണ്ടായിരുന്നെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam