നിർണായകം, സ്പീക്കർ തെരഞ്ഞെടുപ്പ്; സിപിഎം-ത്രിപ്രമോദ-കോൺഗ്രസ് ഒറ്റക്കെട്ട്! ഷായുടെ കോൾ എത്തിയെന്ന് പ്രത്യൂദ്

By Web TeamFirst Published Mar 23, 2023, 7:58 PM IST
Highlights

കോൺഗ്രസ് എം എൽ എ ആയ ഗോപാൽ റോയിയെ സി പി എം ആദ്യം തന്നെ പിന്തുണക്കും എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപ്രമോദ പാർട്ടിയും പിന്തുണക്കാൻ തീരുമാനിച്ചത്

അഗർത്തല: ത്രിപുര നിയമസഭയിൽ നിർണായകമായ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബി ജെ പിക്കെതിരെ സി പി എം - ത്രിപ്രമോദ - കോൺഗ്രസ് പാർട്ടികൾ ഒറ്റക്കെട്ടായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സി പി എം - ത്രിപ്രമോദ - കോൺഗ്രസ് പാർട്ടികൾ സംയുക്ത സ്ഥാനാർഥിയെ പ്രഖ്യാപിച്ചും കഴിഞ്ഞു.  മുതിർന്ന കോൺഗ്രസ് നേതാവ് ഗോപാൽ റോയിയെ ആണ് മൂന്ന് പാർട്ടികളും ചേർന്ന് രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ് എം എൽ എ ആയ ഗോപാൽ റോയിയെ സി പി എം ആദ്യം തന്നെ പിന്തുണക്കും എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപ്രമോദ പാർട്ടിയും കോൺഗ്രസ് എം എൽ എയെ സ്പീക്കർ തെരഞ്ഞെടുപ്പിൽ പിന്തുണക്കാൻ തീരുമാനിച്ചത്.

പ്രതിമ ഭൗമിക്ക് രാജിവച്ചു, വീണ്ടും പോരാട്ടം; മണിക് സർക്കാരിന്‍റെ 'സ്വന്തം' മണ്ഡലത്തിൽ സിപിഎമ്മിന് ഒരവസരം കൂടി!

കഴിഞ്ഞ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ബിശ്വ ബന്ധു സെന്നാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി. റോയിയും സെന്നും വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചതോടെ മത്സരം മുറുകുകയാണ്. 32 സീറ്റുകളുള്ള ബി ജെ പിക്ക് ജയിച്ചുകയറാം എന്നാണ് പ്രതീക്ഷ. ഒപ്പം തന്നെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ പി എഫ് ടി) ക്ക് ഒരു എം എൽ എ ഉള്ളതും ബി ജെ പിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. എന്നാൽ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കി ഒന്നിച്ച് നിൽക്കുന്നതിലൂടെ ബി ജെ പിയെ വിറപ്പിക്കാം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. 13 സീറ്റുകളുള്ള തിപ്ര മോത പാർട്ടി (ടി എം പി) ഏറ്റവും വലിയ രണ്ടാമത്തെ വലിയ കക്ഷിയാണ്. സി പി എമ്മിനാകട്ടെ 11 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് മൂന്ന് എം എൽ എമാരാണുള്ളത്.

അതേസമയം സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ ഫോണിൽ വിളിച്ചതായി തിപ്ര മോത പാർട്ടി നേതാവ്  പ്രത്യുദ് ദേബ് ബർമ്മൻ വ്യക്തമാക്കി. തന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചതായും, 27 ന് അകം പ്രത്യേക സംസ്ഥാന വിഷയത്തിൽ മധ്യസ്ഥനെ നിയമിക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായും പ്രത്യുദ് പറഞ്ഞു. 

click me!