
ഭോപ്പാല്‍: മധ്യപ്രദേശില്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്ക് മൂന്ന് വയസ്സുകാരന്‍ വീണു. നിവാഡി ജില്ലയിലെ ബരാഹ്ബുജര്‍ഗ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഹരികിഷന്‍ കുഷ്വാഹ-കപൂരി കുഷ്വാഹ ദമ്പതികളുടേതാണ് മകന്‍ പ്രഹ്ലാദ് ആണ് വീണത്. അഞ്ച് ദിവസം മുമ്പാണ് കുഴല്‍ക്കിണര്‍ കുഴിച്ചത്. വയലില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. 200 അടി താഴ്ചയുള്ള കിണറില്‍ 100 അടിയെത്തിയപ്പോഴേക്കും വെള്ളം കിട്ടിയിരുന്നു. കുട്ടി എത്ര താഴ്ചയിലാണ് ഉള്ളതെന്ന് മനസ്സിലായിട്ടില്ലെന്ന് പ്രിഥിപുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നരേന്ദ്ര ത്രിപാഠി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ജില്ലാ അധികാരികള്‍, സൈന്യം, ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സമാന്തരമായ കുഴിയെടുത്താണ് കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നില്‍ക്കുന്നയിടം വ്യക്തമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ കുട്ടി രക്ഷാപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏകദേശം 50-60 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്താന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam