''ബിജെപിയും ആർഎസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും ശ്രമിക്കുന്നത്''.
ദില്ലി: സംവരണത്തിന്റെ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ രത്‍ലമിൽ തെരഞ്ഞെടുപ്പ് റാലിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ദലിത്, പിന്നാക്ക–ഗോത്ര വിഭാഗങ്ങൾക്ക് അവസരങ്ങൾ വർധിപ്പിക്കാനായി സംവരണത്തിന്റെ 50 ശതമാനമെന്ന പരിധി ഉയർത്തുമെന്നും ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും ശ്രമിക്കുന്നത്.
Read More... അടുത്ത കാലത്തായി വെള്ള ടീഷർട്ട് മാത്രമാണല്ലോ ധരിയ്ക്കുന്നത്? മറുപടി നൽകി രാഹുൽ ഗാന്ധി
ജനങ്ങൾക്കുള്ള അധികാരമെല്ലാം ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. സമ്പൂർണ അധികാരമാണ് മോദി ആഗ്രഹിക്കുന്നതെന്നും ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്നും രാഹുൽ ആരോപിച്ചു. ബിജെപിക്ക് 400 പോയിട്ട് 150 സീറ്റു പോലും ലഭിക്കാൻ പോകുന്നില്ല. സംവരണം അവസാനിപ്പിക്കുമെന്നാണ് ബിജെപി പറയുന്നുത്. ഞങ്ങൾ വിജയിക്കുകയാണെങ്കിൽ സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തുമെന്നും പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ദലിതുകൾക്കും ആദിവാസികൾക്കും ആവശ്യമായ സംവരണം നൽകുമെന്നും രാഹുൽ വ്യക്തമാക്കി. നേരത്തെ, മുസ്‌ലിംകൾക്ക് വേണ്ടിയാണ് കോൺഗ്രസ് സംവരണം വിഷയം ഉയർത്തുന്നതെന്നായിരുന്നു മോദിയുടെ ആരോപണം.