
മീററ്റ്:വിവാഹ മോചനം നേടിയ മകളെ ബാൻഡും മേളവുമായി സ്വീകരിച്ച് വിരമിച്ച ജഡ്ജി. വിവാഹമോചനം മറ്റുള്ളവർ അറിയിക്കാതെ മൂടിവയ്ക്കുന്ന സാഹചര്യത്തിലാണ് മീററ്റിലെ സംഭവം. വിവാഹമോചനം ഒരു മോശം കാര്യമല്ലെന്ന സന്ദേശമാണ് ഈ അച്ഛൻ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യൻ ആർമിയിൽ മേജറായ യുവാവിനെ 2018ലാണ് അഭിഭാഷകനായ ജ്ഞാനേന്ദ്ര കുമാറിൻ്റെ മകൾ പ്രണിത വസിഷ്ഠ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുള്ളിൽ തന്നെ ഭർതൃവീട്ടിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ പ്രണിതയ്ക്ക് ഏൽക്കേണ്ടി വന്നത് ഒരു കുഞ്ഞ് ജനിച്ച ശേഷവും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. ഇതോടെയാണ് മീററ്റിലെ കുടുംബ കോടതിയിൽ പ്രണിത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
ശനിയാഴ്ച കോടതി വിവാഹമോചനം അനുവദിച്ചതോടെ പ്രണിതയെ കുടുംബാംഗങ്ങൾ വലിയ ആഘോഷമായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അച്ഛൻ ജ്ഞാനേന്ദ്ര കുമാർ പൂമാലയിട്ട് മകളെ സ്വീകരിക്കുകയും മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഞാൻ എൻ്റെ മകളെ സ്നേഹിക്കുന്നു എന്ന് എഴുതിയ കറുത്ത ടീ ഷർട്ടായിരുന്നു ജ്ഞാനേന്ദ്രയും കുടുംബാംഗങ്ങളും ധരിച്ചിരുന്നത്. എൻ്റെ മകളുടെ ദാമ്പത്യ ജീവിതം സന്തോഷകരമല്ലെങ്കിൽ, ആ സാഹചര്യത്തിൽ നിന്ന് അവളെ രക്ഷിക്കേണ്ടത് എൻ്റെ കടമയാണ്. ഒരു രൂപ പോലും ജീവനാംശം ആവശ്യപ്പെടാതെയാണ് ഞാൻ അവളെ തിരികെ കൊണ്ടുവന്നത്. പെൺമക്കൾ ഒരു വസ്തുവല്ല. സമൂഹത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് അവരുടെ സന്തോഷത്തിനും അഭിമാനത്തിനുമാണ് ജ്ഞാനേന്ദ്ര വിശദമാക്കുന്നത്. വിവാഹമോചനത്തെക്കുറിച്ചുള്ള സമൂഹത്തിലെ മോശം കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam