
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയുടെ റോഡ് ഷോകൾ റദ്ദാക്കി. പ്രചാരണത്തിനായി ആവശ്യപ്പെട്ട സമയം പോലീസ് അനുവദിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് വോട്ടഭ്യർത്ഥിച്ച് എത്തേണ്ടിയിരുന്നത്. വില്ലിവാക്കത്ത് രാവിലെ 11 മുതൽ ഒരു മണി വരെയും, ടി. നഗറിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറ് വരെയുമാണ് അനുമതി തേടിയിരുന്നത്. എന്നാൽ രണ്ട് ഇടങ്ങളിലും ഒരു മണിക്കൂർ വീതം മാത്രമാണ് പോലീസ് അനുമതി നൽകിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് കാര്യക്ഷമമായ പ്രചാരണം സാധ്യമല്ലെന്ന് വിലയിരുത്തിയാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച പെരമ്പൂരിലും വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിലും ശനിയാഴ്ച പുതുച്ചേരിയിലും വിജയ് വമ്പിച്ച റോഡ് ഷോകൾ നടത്തിയിരുന്നു. സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം എല്ലാ ദിവസവും പൊതുയോഗങ്ങളും പ്രചാരണ പരിപാടികളും ഉണ്ടാകുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു. മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ദിവസം മൂന്നും നാലും യോഗങ്ങളിൽ പങ്കെടുക്കുമ്പോഴാണ് വിജയിയുടെ പ്രചാരണ പരിപാടികൾ തടസ്സപ്പെടുന്നത്.
ടി. നഗറിൽ ബുസി ആനന്ദും വില്ലിവാക്കത്ത് ആധവ് അർജുനയുമാണ് ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. വരും ദിവസങ്ങളിലെ പ്രചാരണ പരിപാടികൾ സംബന്ധിച്ച് പാർട്ടി ഉടൻ പുതുക്കിയ കലണ്ടർ പുറത്തിറക്കിയേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam