നിർഭയ കേസ്: വധശിക്ഷയ്ക്ക് എതിരായ പ്രതിയുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, പുതിയ ബെഞ്ചായി

By Web TeamFirst Published Dec 17, 2019, 7:25 PM IST
Highlights

 അക്ഷയ് സിംഗിന്‍റെ ഹര്‍ജി പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിൽ നിന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പിന്മാറിയിരുന്നു.

ദില്ലി: നിർഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനഃപരിശോധന ഹർജി നാളെ 10.30 ന് പരിഗണിക്കും. അക്ഷയ് സിംഗിന്‍റെ ഹര്‍ജി പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിൽ നിന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പിന്മാറിയതോടെ പുതിയ ബെഞ്ചായിരിക്കും പുനഃപരിശോധന ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എ എസ് ബൊപ്പണ്ണ എന്നിവരാണ് പുതിയ ബെഞ്ചിലുള്ളത്. കേസിൽ മുമ്പ് തന്‍റെ ബന്ധുവായ അഭിഭാഷകൻ അർജുൻ ബോബ്ഡേ ഹാജരായത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. അർജുൻ നേരത്തേ നിർഭയയുടെ കുടുംബത്തിനായി സുപ്രീംകോടതിയിൽ ഹാജരായിരുന്നു.

ദില്ലി കൂട്ട ബലാൽസംഘ കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് സിംഗ് ഠാക്കൂർ ഡിസംബര്‍ 12 നാണ് പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. മറ്റ് മൂന്ന് പ്രതികളും സമർപ്പിച്ച പുനഃപരിശോധന ഹർജികൾ 2018 ജൂലൈയില്‍ തള്ളിയിരുന്നു.  മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിൻവലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച  തീഹാർ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ മാൺഡൂലി ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. കേസിൽ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവൻ ഗുപ്ത് എന്നിവർ തീഹാർ ജയിലിൽ തന്നെയാണ് ഉള്ളത്. പ്രതിയായിരുന്ന റാം സിങ്ങിന്‍റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു.

ഏഴ് വർഷങ്ങൾക്ക് മുമ്പ് 2012 ഡിസംബർ 16 ന് ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. മൃതപ്രായയായ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികള്‍ വഴിയിൽ തള്ളുകയും ചെയ്തു. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഡിസംബർ 29ന് മരണത്തിന് കീഴടങ്ങി.

click me!